‘കോർട്ടിലെത്തിയപ്പോൾ മുഴുവൻ പക്ഷി കാഷ്ഠം’: ഡൽഹിയിലെ അസൗകര്യങ്ങളെ വിമർശിച്ച് ‍വനിതാ താരം, പിന്മാറി ലോക മൂന്നാം നമ്പർ താരം

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: January 14, 2026 02:43 PM IST Updated: January 14, 2026 04:26 PM IST

1 minute Read

 Instagram/mia_blichfeldt/)
മിയ ബ്ലിച്ഫെൽറ്റ് (ഫയൽ ചിത്രം: Instagram/mia_blichfeldt/)

ന്യൂഡൽഹി∙ ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റിൽ സംഘാടകർക്കെതിരെ ഡെൻമാർക്ക് വനിതാ ബാഡ്മിന്റൻ താരം മിയ ബ്ലിച്ഫെൽറ്റ്. ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റനിൽ മത്സരിക്കാൻ എത്തിയ ബ്ലിച്ഫെൽറ്റ് മത്സര വേദിയിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഘാടകർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. തണുപ്പിനെ പ്രതിരോധിക്കാൻ പോലും മതിയായ സൗകര്യങ്ങളില്ലെന്നും കോർട്ടിൽ മുഴുവൻ പക്ഷികളും അവയുടെ കാഷ്ഠമാണെന്നും മിയ ബ്ലിച്ഫെൽറ്റ് പറഞ്ഞു.

‘‘അസൗകര്യങ്ങളുടെ കോർട്ടിലാണ് ഇത്തവണയും ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റ് നടക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാൻ പോലും മതിയായ സൗകര്യങ്ങൾ ഇവിടെയില്ല. കഴിഞ്ഞദിവസം പരിശീലനത്തിനായി വാം അപ് കോർട്ടിലെത്തിയപ്പോൾ അവിടെ മുഴുവൻ പക്ഷികളും അവയുടെ കാഷ്ഠവും ആയിരുന്നു. ഇത്തരത്തിലുള്ള വൃത്തിഹീനമായ സ്ഥലങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നത് ഏതൊരു താരത്തിന്റെയും പ്രകടനത്തെ കാര്യമായി ബാധിക്കും. കഴിഞ്ഞവർഷം മത്സരം നടന്ന ഹാളിലും ഇതേ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത്തവണ വേദി മാറ്റിയെങ്കിലും കാര്യങ്ങളെല്ലാം പഴയ പടി തന്നെ. വിഷയത്തിൽ ലോക ബാഡ്മിന്റൻ ഫെഡറേഷൻ ഇടപെടുമെന്നാണു പ്രതീക്ഷ.’’– മിയ ബ്ലിച്ഫെൽറ്റ് പ്രതികരിച്ചു.

🚨 World No.3 Anders Antonsen has revealed the crushed 'Extreme Pollution' down his withdrawal from the India Open for the 3rd consecutive year.

The Danish shuttler cited, it’s not perfect to big a badminton lawsuit nether existent conditions.

He hopes the concern volition improve… https://t.co/8PgSGCrnfV pic.twitter.com/EtEb1sqPhx

— The Khel India (@TheKhelIndia) January 14, 2026

ഇതിനു പിന്നാലെ, പുരുഷന്മാരിൽ ലോക മൂന്നാം നമ്പർ താരമായ ആൻഡേഴ്‌സ് ആന്റൻസൻ ടൂർണമെന്റിൽനിന്നു പിന്മാറുകയും ചെയ്തു. ന്യൂഡൽഹിയിലെ അപകടകരമായ വായു മലിനീകരണ തോത് ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായ മൂന്നാം വർഷവും ഡെൻമാർക്ക് താരത്തിന്റെ പിന്മാറ്റം. ‘‘ഇപ്പോൾ ഒരു ബാഡ്മിന്റൻ ടൂർണമെന്റ് നടത്താൻ പറ്റിയ സ്ഥലമാണിതെന്ന് കരുതുന്നില്ല’’ എന്ന് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് സഹിതം ആന്റൻസൻ സമൂഹമാധ്യമത്തിൽ കുറിച്ചു. അടുത്തിടെ മലേഷ്യ ഓപ്പണിന്റെ സെമിഫൈനലിൽ എത്തിയ താരമാണ് ആൻഡേഴ്‌സ് ആന്റൻസൻ. ടൂർണമെന്റിൽനിന്നു പിന്മാറിയതോടെ ബാഡ്മിന്റൻ വേൾഡ് ഫെഡറേഷൻ താരത്തിന് 5000 യുഎസ് ഡോളർ പിഴ ചുമത്തി.

അതേസമയം, മിയ ബ്ലിച്ഫെൽറ്റിന്റെ ആരോപണങ്ങൾ ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) തള്ളി. അവരുടെ അഭിപ്രായങ്ങൾ പൊതുവായ കളി സാഹചര്യങ്ങളെക്കുറിച്ചാണെന്നും ടൂർണമെന്റ് നടക്കുന്ന ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ടതല്ലെന്നും ബിഎഐ ജനറൽ സെക്രട്ടറി സഞ്ജയ് മിശ്ര പറഞ്ഞു. വാം അപ് കോർട്ടായ കെഡി ജാദവ് സ്റ്റേഡിയത്തെക്കുറിച്ചാണ് അവർ പറഞ്ഞതെന്നും പ്രധാന മത്സരസ്ഥലം മികച്ച രീതിയിലാണ് പരിപാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

India Open Badminton tourney faces disapproval regarding the conditions of the venue. Mia Blichfeldt voiced concerns astir inadequate facilities and cleanliness, portion Anders Antonsen withdrew owed to Delhi's aerial pollution. The Badminton Association of India has refuted these claims, stating that the main venue is well-maintained.

Read Entire Article