26 June 2025, 08:11 AM IST

ബയേൺ മ്യൂണിക്കിനെതിരേ ഗോൾ നേടിയ ബെൻഫിക്കയുടെ ആൻഡ്രിയാസ് ഷെൽഡെറുപ്പ് (വലത്തേയറ്റം) ടീമംഗങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ
ഫിലാഡെൽഫിയ (യുഎസ്എ): ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് പോർച്ചുഗലിന്റെ ബെൻഫിക്ക (1-0). ഗ്രൂപ്പ് ബി-യിലെ അവസാനകളിയിലാണ് ബയേൺ തോൽവിവഴങ്ങിയത്. ഇതോടെ ഗ്രൂപ്പിൽ ഒന്നാമതായി ബെൻഫിക്കയും രണ്ടാമതായി ബയേണും നോക്കൗട്ടിലെത്തി.
ഒന്നാം പകുതിയിൽ ആൻഡ്രിയാസ് ഷെൽഡെറുപ്പാണ് (13) ലിസ്ബൺ ടീമിന്റെ വിജയഗോൾ കുറിച്ചത്. ഇതുവരെനടന്ന 14 കളികളിൽ ബയേണിനെതിരേ ആദ്യജയമാണ് ബെൻഫിക്ക നേടിയത്. പ്രമുഖ താരങ്ങളായ ഹാരി കെയ്‌നിനെയും മൈക്കൽ ഒസ്‌ലിയെയും ബെഞ്ചിലിരുത്തിയാണ് ബയേൺ പരിശീലകൻ വിൻസന്റ് കൊമ്പനി ടീമിനെ ഇറക്കിയത്. ഇരുവരും ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയെങ്കിലും ഗോൾ മടക്കാൻ ജർമൻ ടീമിന് കഴിഞ്ഞില്ല.
ഗോൾ കീപ്പർ അനാറ്റൊളി ട്രുബിന്റെ മികച്ച രക്ഷപ്പെടുത്തലുകളാണ് ബെൻഫിക്കയ്ക്ക് തുണയായത്. കളിയിൽ 73 ശതമാനം സമയത്തും പന്ത് വരുതിയിൽവെച്ച ബയേൺ ഗോളിലേക്ക് 13 തവണ ലക്ഷ്യംവെക്കുകയും ചെയ്തു. ബെൻഫിക്കയ്ക്ക് മൂന്നു കളികളിൽ ഏഴു പോയിന്റും ബയേണിന് ആറു പോയിന്റുമാണുള്ളത്.
ബൊക്കയെ തളച്ച് ഓക്‌ലൻഡ്
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ന്യൂസീലൻഡിൽനിന്നുള്ള അമേച്വർ ടീം ഓക്‌ലൻഡ് സിറ്റി അർജന്റീനൻ വമ്പന്മാരായ ബൊക്ക ജൂനിയേഴ്‌സിനെ തളച്ച് വിസ്മയംസൃഷ്ടിച്ചു (1-1). ക്രിസ്റ്റ്യൻ ഗ്രേ (52) ഓക്‌ലൻഡിനായി ഗോൾ നേടി. ന്യൂസീലൻഡ് ടീമിന്റെ കെയിൽ ഗാരോയുടെ (26) സെൽഫ് ഗോളിൽ ബൊക്ക ആദ്യപകുതിയിൽ മുന്നിലായിരുന്നു.
ഓക്‌ലൻഡ് കഴിഞ്ഞ രണ്ടുകളികളിൽ ബയേണിനോടും (10-0) ബെൻഫിക്കയോടുമായി (6-0) 16 ഗോൾ വഴങ്ങിയിരുന്നു. ടീമിലെ മിക്കവരും പ്രൊഫഷണൽ താരങ്ങളല്ല.
Content Highlights: nine shot bayern munich vs benfica








English (US) ·