Published: December 10, 2025 09:22 AM IST Updated: December 10, 2025 09:43 AM IST
1 minute Read
-
ഇന്ത്യൻ ടീമിലേക്കുള്ള യാത്രയിൽ താങ്ങായ സഹതാരത്തെക്കുറിച്ച് സച്ചിൻ തെൻഡുൽക്കർ
മുംബൈ ∙ ക്രിക്കറ്റ് ലോകത്തിനു സച്ചിൻ തെൻഡുൽക്കർ എന്ന ഇതിഹാസ താരത്തെ സമ്മാനിച്ചതിന് ആരാധകർ നന്ദി പറയേണ്ടത്, കയ്യൊടിഞ്ഞിട്ടും സച്ചിനൊപ്പം കളിക്കാൻ ഇറങ്ങിയ പഞ്ചാബ് സ്വദേശിയായ ഗുർശരൺ സിങ് എന്ന താരത്തോടാണ്. മുംബൈയിൽ നടന്ന ഒരു ചടങ്ങിലാണ് ഇന്ത്യൻ ടീമിലേക്കുള്ള തന്റെ വരവിന് വഴിയൊരുക്കിയ ഒരു സൗഹൃദ കൂട്ടുകെട്ടിന്റെ കഥ സച്ചിൻ വെളിപ്പെടുത്തിയത്.
‘1989ൽ നടന്ന ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീം അംഗമായിരുന്നു ഞാൻ. ഡൽഹിക്കെതിരായുള്ള മത്സരത്തിൽ ഞാൻ 90 റൺസിൽ നിൽക്കുമ്പോൾ ടീമിന്റെ 9 വിക്കറ്റുകളും നഷ്ടമായിരുന്നു. കളി ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള സിലക്‌ഷൻ മത്സരവും കൂടിയായിരുന്നതിനാൽ എന്നെ സഹായിക്കാനായി, കയ്യൊടിഞ്ഞ് വിശ്രമത്തിലായിരുന്ന ഗുർശരൺ സിങ്ങിനോട് ബാറ്റിങ്ങിന് ഇറങ്ങാൻ സിലക്‌ടർമാർ ആവശ്യപ്പെട്ടു.
പതിനൊന്നാമനായി എത്തിയ അദ്ദേഹത്തിന്റെ പിന്തുണയിൽ ഞാൻ സെഞ്ചറി പൂർത്തിയാക്കി. 36 റൺസ് കൂട്ടുകെട്ടും ഞങ്ങളുടെ ബാറ്റിങ്ങിൽ പിറന്നു. 103 റൺസ് നേടിയ ആ കളിയിലൂടെയാണ് ഞാൻ ഇന്ത്യൻ ടീമിലെത്തിയത്. അതിനു ഞാൻ അദ്ദേഹത്തോട് എക്കാലവും കടപ്പെട്ടിരിക്കും’, സച്ചിൻ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി, പഞ്ചാബ് ടീമുകളുടെ താരമായിരുന്ന ഗുർശരണും പിന്നീടു ദേശീയ ടീമിലുമെത്തിയിരുന്നു. ഇന്ത്യയ്ക്കായി ഒരു ഏകദിനത്തിലും ഒരു ടെസ്റ്റ് മത്സരത്തിലും കളിച്ചു.
English Summary:








English (US) ·