Published: June 21 , 2025 03:41 PM IST
1 minute Read
പുണെ∙ മഹാരാഷ്ട്ര പ്രീമിയർ ലീഗിലെ എലിമിനേറ്റർ പോരാട്ടത്തിനിടെ പുറത്താകാതിരിക്കാൻ നെട്ടോട്ടമോടി രക്ഷപെട്ട് ഡൽഹി ക്യാപിറ്റൽസ് മുൻ താരം വിക്കി ഒസ്വാൾ. നോൺ സ്ട്രൈക്കറുമായുണ്ടായ ആശയക്കുഴപ്പത്തിൽ പുറത്താകലിന്റെ വക്കിൽ വരെ എത്തിയെങ്കിലും എതിർ ടീം ഫീൽഡർമാരുടെ പിഴവിൽ താരം അതിജീവിക്കുകയായിരുന്നു. പുണെയിൽ നടന്ന എംപിഎൽ മത്സരത്തിൽ റെയ്ഗാഡ് റോയൽസും കോലാപുർ ടസ്കേഴ്സും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലാകുന്നത്.
റോയൽസ് താരമായ വിക്കി ഒസ്വാൾ, 54 പന്തിൽ 74 റൺസെടുത്തു ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. റോയൽസ് 165 റൺസ് ചേസ് ചെയ്യുന്നതിനിടെയുണ്ടായ ആശയക്കുഴപ്പത്തിൽ വിക്കി പുറത്താകേണ്ടതായിരുന്നു. ഓഫ് സൈഡിലേക്കു പന്തടിച്ച ശേഷം രണ്ടാം റണ്ണിനായി ഓടുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് വിക്കി ഒസ്വാൾ ഗ്രൗണ്ടിൽ വീഴുകയായിരുന്നു.
എന്നാൽ കോലാപുർ ടസ്കേഴ്സ് ഫീൽഡർമാർ ഒന്നിലേറെ അവസരങ്ങൾ തുലച്ചുകളഞ്ഞതോടെ വിക്കി സുരക്ഷിതമായി ക്രീസിൽ തിരിച്ചെത്തി. ഫീൽഡര്‍ പന്തെടുത്ത് ആദ്യം വിക്കറ്റ് കീപ്പർക്ക് കൊടുത്തപ്പോൾ റണ്ണൗട്ടാക്കാതെ നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലേക്കു പന്ത് എറിഞ്ഞു കൊടുത്തു. തുടർന്ന് ബോളറായ അത്മൻ പോറെ പന്തെടുത്ത് ബെയ്ൽസ് ഇളക്കിയെങ്കിലും ബാറ്റർ ക്രീസിലെത്തിയിരുന്നു. പിന്നാലെ പന്ത് ലഭിച്ച രാഹുൽ ത്രിപാഠി സ്ട്രൈക്കേഴ്സ് എൻഡിലേക്ക് എറിഞ്ഞെങ്കിലും അതും ലക്ഷ്യം കണ്ടില്ല.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കോലാപുർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടിയിൽ റോയൽസ് 19.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി. വിക്കി ഒസ്‍വാളാണു കളിയിലെ താരം. 22 വയസ്സുകാരനായ വിക്കി ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയുടെ താരമാണ്.
English Summary:








English (US) ·