ജീവിതഭാരത്തോളം വരില്ലല്ലോ...; ഫൂഡ് ഡെലിവറി ജോലിക്കിടയിലും സ്വർണനേട്ടവുമായി ഋതുൽ

2 months ago 3

മനോരമ ലേഖകൻ

Published: October 27, 2025 03:19 PM IST

1 minute Read

ഋതുൽ മത്സരത്തിനിടെ.
ഋതുൽ മത്സരത്തിനിടെ.

തിരുവനന്തപുരം ∙ 175 കിലോഗ്രാം ഭാരം ഉയർത്തുന്നതു എൻ.പി.ഋതുലിനു നിസ്സാരമാണ്. കാരണം അതിലേറെ ഭാരമുള്ള പ്രാരബ്ധങ്ങളാണു ഋതുൽ ദിവസവും ചുമക്കുന്നത്. അതിനിടെ മത്സരത്തിനായി 55 കിലോഗ്രാമിൽ നിന്നു ഭാരം അൻപത്തിമൂന്നിലേക്കു കുറയ്ക്കുന്നതൊക്കെ ഈസി.

തയ്യൽത്തൊഴിലാളിയായ അമ്മ എൻ.കെ.പ്രിയയുടെ വരുമാനം മാത്രംകൊണ്ടു കുടുംബച്ചെലവുകൾ വഹിക്കാനാകാതെ വന്നതോടെ സ്വന്തം ചെലവുകൾക്കു പണം കണ്ടെത്താൻ  ഓൺലൈൻ ഫൂഡ് ഡെലിവറി ചെയ്യുകയാണു ഋതുൽ. ആൺകുട്ടികളുടെ (53 കിലോഗ്രാം) പവർ ലിഫ്റ്റിങ്ങിൽ ഋതുൽ സ്വർണം നേടിയതോടെ ഈ കൊച്ചുകുടുംബം അടുത്തിടെ ഏറ്റവും സന്തോഷിച്ച ദിവസമായി ഇന്നലെ.

സ്ക്വാറ്റിൽ 150, ബെഞ്ച് പ്രസി 80, ഡെഡ് ലിഫ്റ്റിൽ 175 കിലോഗ്രാം എന്നിങ്ങനെ 405 കിലോഗ്രാം ഉയർത്തിയാണു സ്വർണത്തിൽ മുത്തമിട്ടത്.  തുടർച്ചയായ രണ്ടാം വർഷമാണു ഋതുൽ ചാംപ്യനാകുന്നത്. അമ്മ പ്രിയയ്ക്കൊപ്പം കോഴിക്കോട് ചേവായൂർ തയ്യുള്ളപറമ്പിൽ അനിൽ വിഹാർ എന്ന കുടുംബവീട്ടിലാണു താമസം. മത്സരത്തിനിടെ ധരിക്കാനുള്ള സ്യൂട്ട് ഉൾപ്പെടെയുള്ളവ പരിശീലകൻ എം.സുനീഷാണു നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.

English Summary:

Rithul's Golden Lift: Food Delivery Worker Bags Powerlifting Gold Amidst Daily Struggles

Read Entire Article