
വിദ്യാ ബാലൻ, ദീപിക പദുക്കോൺ | File Photo - AFP
എട്ട് മണിക്കൂര്‍ ജോലി സമയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ നടി ദീപിക പദുകോണിന്റെ നിലപാടിനെ പിന്തുണച്ച് വിദ്യാ ബാലന്‍. സ്ത്രീകള്‍ക്ക് ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നുവെന്ന് 'ദ ഹോളിവുഡ് റിപ്പോര്‍ട്ടറി'ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. സിനിമാ വ്യവസായത്തിലെ അവിഭാജ്യ ഘടകമാണ് സ്ത്രീകള്‍ എന്നതാണ് തന്റെ അഭിപ്രായമെന്നും നടി പറഞ്ഞു.
അമ്മമാര്‍ക്ക് കുറഞ്ഞ മണിക്കൂറുകള്‍, അല്ലെങ്കില്‍ ക്രമീകരിക്കാവുന്ന മണിക്കൂറുകള്‍ ജോലി ചെയ്യാനുള്ള അവസരം വേണം എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ആവശ്യം ന്യായമാണെന്ന് കരുതുന്നു. പുതിയ അമ്മമാരെയോ അല്ലെങ്കില്‍ കുട്ടികളുണ്ടായ ആദ്യ വര്‍ഷങ്ങളിലുള്ള സ്ത്രീകളെയോ തൊഴില്‍ മേഖലയില്‍നിന്ന് നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ രംഗങ്ങളിലും അത്തരം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്ക് ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയം ഉണ്ടാകേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാത്തതിനാല്‍ തനിക്ക് കൂടുതല്‍ സമയം ജോലിക്കുവേണ്ടി മാറ്റിവയ്ക്കാന്‍ കഴിയുന്നുണ്ട്. ഞാന്‍ ചെയ്യുന്ന തരത്തിലുള്ള സിനിമകള്‍ക്ക് എട്ട് മണിക്കൂര്‍ മാത്രം ഷൂട്ട് താങ്ങാനാവില്ല. ഞാന്‍ ഒരു അമ്മയല്ല. അതിനാല്‍ 12 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ എനിക്ക് വേണ്ടുവോളം സമയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രഭാസിനൊപ്പ അഭിനയിക്കാനിരുന്ന സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തില്‍ നിന്ന് ദീപിക പിന്മാറിയതോടെയാണ് എട്ട് മണിക്കൂര്‍ ജോസി സമയം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്. തൊഴില്‍ സമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു നടി സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങളിലൊന്ന്. ദീപിക സിനിമയില്‍ പിന്മാറിയതോടെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടി തൃപ്തി ദിമ്രി രംഗത്തെത്തിയിരുന്നു.
നേരത്തെ, സംവിധായകന്‍ അനുരാഗ് ബസുവും ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയത്തിനായുള്ള ദീപികയുടെ നിലപാടിനെ പിന്തുണച്ചിരുന്നു. ദീര്‍ഘനേരമുള്ള ഷിഫ്റ്റുകള്‍ എനിക്കും ഇഷ്ടമല്ല. എന്റെ അഭിനേതാക്കള്‍ നീണ്ട മണിക്കൂറുകളെക്കുറിച്ചോ ജോലിയിലെ സമ്മര്‍ദ്ദത്തെക്കുറിച്ചോ പരാതിപ്പെടാറില്ല. അതിനാല്‍ ദീപിക പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഇത് സിനിമയാണ്. പരാതിപ്പെടാന്‍ ഞാന്‍ അഭിനേതാക്കള്‍ക്ക് ഒരവസരം നല്‍കാറില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlights: Actor Vidya Balan backs Deepika Padukone`s stance connected flexible moving hours successful the movie industry
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·