ബർലിൻ ∙ തുടക്കം മോശമായെങ്കിലും ഫിനിഷിങ് സൂപ്പറാക്കി ജർമനി ഫിഫ ലോകകപ്പ് ഫൈനൽസിനു ടിക്കറ്റെടുത്തു. യൂറോപ്യൻ മേഖലാ യോഗ്യതാറൗണ്ടിന്റെ തുടക്കത്തിലെ മത്സരങ്ങളിൽ മങ്ങിപ്പോയ ജർമനിയുടെ ഉജ്വലമായ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതായി തിങ്കളാഴ്ച രാത്രിയിലെ മത്സരം. ജർമനി 6–0ന് സ്ലൊവാക്യയെ തോൽപിച്ചാണ് ഫൈനൽസ് കടമ്പ കടന്നത്. ലിത്വാനിയയെ 4–0ന് തോൽപിച്ച് നെതർലൻഡ്സും യോഗ്യത നേടി.
ഗ്രൂപ്പ് എയിൽ ആദ്യ റൗണ്ടിൽ ജർമനിയെ 2–0നു തോൽപിച്ച സ്ലൊവാക്യയെ ഉത്തരം മുട്ടിച്ച പ്രകടനമായിരുന്നു ലൈപ്സീഗിൽ നടന്ന മത്സരത്തിൽ ജർമനി പുറത്തെടുത്തത്. ആദ്യപകുതിയിൽ തന്നെ ജൂലിയൻ നാഗൽസ്മാന്റെ ടീം 4 ഗോളുകൾ നേടി. ലിറോയ് സനെ 2 ഗോളുകൾ നേടിയപ്പോൾ നിക്ക് വോൾട്ടിമെഡ്, സെർജി ഗനാബ്രി എന്നിവരും ആദ്യപകുതിയിൽ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ റിഡിൽ ബാകു, അസ്സാൻ ഔഡ്രോഗോ എന്നിവരും ജർമനിക്കായി ഗോൾ നേടി. പത്തൊമ്പതുകാരൻ അസ്സാന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലക്സംബർഗിനോട് 1–0ന് തോറ്റ നോർത്തേൺ അയർലൻഡ് പോയിന്റൊന്നും നേടാതെ പുറത്തായി.
ഇതുവരെ ഒരു ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത നെതർലൻഡ്സ് പ്രതീക്ഷകളുടെ ഭാരവുമായാണ് ലോകകപ്പിനു വരുന്നത്. യോഗ്യതാ മത്സരത്തിൽ ലിത്വാനിയയ്ക്കെതിരെ ടിയാനി റൈൻഡേഴ്സ്, കോഡി ഗാക്പോ, സാവി സിമൺസ്, ഡോണിൽ മാലൻ എന്നിവരാണു നെതർലൻഡ്സിനായി ഗോളുകൾ നേടിയത്. 1974, 1978, 2010 ലോകകപ്പുകളിൽ ഫൈനലിൽ തോറ്റു പുറത്തായ നെതർലൻഡ്സ് കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടറിൽ അർജന്റീനയ്ക്കു മുന്നിലായിരുന്നു കീഴടങ്ങിയത്.
അതേസമയം, റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടിനു ലോകകപ്പിനെത്താൻ പ്ലേ ഓഫ് കളിക്കണം. അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ട് 3–2ന് മാൾട്ടയെ തോൽപിച്ചു. നേരത്തേ, യോഗ്യത ഉറപ്പാക്കിയ ക്രൊയേഷ്യ 3–2നു മോണ്ടിനെഗ്രോയെ തോൽപിച്ച് ഗ്രൂപ്പ് എൽ മത്സരങ്ങൾ പൂർത്തിയാക്കി. ജിബ്രാൾട്ടറിനെ 6–0ന് തോൽപിച്ച ചെക്ക് റിപ്പബ്ലിക് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി.
ലോകകപ്പിലെ യൂറോപ്പ്യൂറോപ്പിൽനിന്ന് ആകെ 16 ടീമുകൾക്കാണ് 2026 ലോകകപ്പിനു യോഗ്യത. 54 ടീമുകൾ 12 ഗ്രൂപ്പുകളിലായി പങ്കെടുക്കുന്ന യോഗ്യതാ റൗണ്ടിൽ ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ നേരിട്ടു ഫൈനൽസിലെത്തും.
ഇതുവരെ യോഗ്യത നേടിയത് 7 ടീമുകൾ. ചൊവ്വാഴ്ച നടക്കുന്ന അടുത്ത റൗണ്ട് മത്സരങ്ങൾ കൂടി കഴിയുന്നതോടെ ശേഷിക്കുന്ന 5 ടീമുകൾ കൂടി നേരിട്ടു യോഗ്യത നേടും. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ പങ്കെടുക്കുന്ന പ്ലേ ഓഫ് മത്സരങ്ങളിൽനിന്ന് 4 ടീമുകൾ കൂടി ഫൈനൽസിലെത്തും.
ഇതുവരെ നടന്ന 23 ലോകകപ്പിൽ 21 തവണയും ജർമനി യോഗ്യത നേടി. ഇത്രയേറെ തവണ ലോകകപ്പ് കളിച്ച മറ്റൊരു യൂറോപ്യൻ ടീമുമില്ല. 1930, 1950 ലോകകപ്പുകളിലാണ് ജർമനി കളിക്കാതിരുന്നത്. 1954, 1974, 1990, 2014 ലോകകപ്പുകളിൽ ജേതാക്കളായി. ( ആദ്യ 3 ലോകകപ്പുകൾ പശ്ചിമ ജർമനി എന്ന പേരിൽ). 1966, 1982, 1986, 2002 ലോകകപ്പുകളിൽ റണ്ണറപ്പുമായി.
യോഗ്യ നേടിയ ടീമുകൾ
(*യോഗ്യത നേടിയ ക്രമത്തിൽ)
വേദി: യുഎസ്എ, മെക്സിക്കോ, കാനഡ
(2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ)
യുഎസ്, മെക്സിക്കോ, കാനഡ (ആതിഥേയർ), ജപ്പാൻ, ന്യൂസീലൻഡ്, ഇറാൻ, അർജന്റീന, ഉസ്ബെക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ജോർദാൻ, ഓസ്ട്രേലിയ, ബ്രസീൽ, ഇക്വഡോർ, യുറഗ്വായ്, കൊളംബിയ, പാരഗ്വായ്, മൊറോക്കോ, തുനീസിയ, ഈജിപ്ത്, അൽജീരിയ, ഘാന, കെയ്പ് വെർഡി, ദക്ഷിണാഫ്രിക്ക, ഖത്തർ, ഇംഗ്ലണ്ട്, സൗദി അറേബ്യ, ഐവറി കോസ്റ്റ്, സെനഗൽ, ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ, നോർവേ, ജർമനി, നെതർലൻഡ്സ്.
English Summary:








English (US) ·