അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ ആരംഭിക്കുന്നത് നിയന്ത്രിക്കുന്ന യുദ്ധാധികാര പ്രമേയം യുഎസ് സെനറ്റ് പാസാക്കി. ഫെബ്രുവരിയിൽ ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായതിന് ശേഷം കോൺഗ്രസിന്റെ ഇരുസഭകളിലും ഇത്തരമൊരു പ്രമേയം പാസാകുന്നത് ആദ്യമായാണ്.
സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 50നെതിരെ 48 വോട്ടുകൾക്കാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകളോടൊപ്പം ചേർന്ന് പ്രമേയത്തെ പിന്തുണച്ചു. അതേസമയം, ഒരു ഡെമോക്രാറ്റിക് അംഗം പ്രമേയത്തിനെതിരെ വോട്ട് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിയമനിർമാണത്തിന്റെ സംഗ്രഹപ്രകാരം, യുദ്ധപ്രഖ്യാപനമോ സൈനിക ശക്തി ഉപയോഗിക്കാൻ വ്യക്തമായ കോൺഗ്രസ് അനുമതിയോ ഇല്ലാത്ത സാഹചര്യത്തിൽ, ഇറാനിലോ ഇറാനെതിരെയോ നടക്കുന്ന ശത്രുതാപരമായ നടപടികളിൽ നിന്ന് യുഎസ് സായുധ സേനയെ പിൻവലിക്കാൻ പ്രസിഡന്റിനോട് നിർദേശിക്കുന്നതാണ് പ്രമേയത്തിന്റെ ഉള്ളടക്കം.
യുദ്ധം പ്രഖ്യാപിക്കാനും സൈനിക നടപടി ആരംഭിക്കാനുമുള്ള ഭരണഘടനാപരമായ അധികാരം കോൺഗ്രസിനാണെന്ന നിലപാടും പ്രമേയം വീണ്ടും ഉറപ്പിക്കുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് ഭരണഘടനാവിരുദ്ധമായ “തിരഞ്ഞെടുത്ത യുദ്ധം” ആകുമെന്നാണ് പ്രമേയത്തെ പിന്തുണച്ചവരുടെ വാദം.
അതേസമയം, പ്രമേയം വലിയ തോതിൽ പ്രതീകാത്മകമാണെന്നാണ് ചില അമേരിക്കൻ മാധ്യമങ്ങളുടെ വിലയിരുത്തൽ. നിലവിൽ യുഎസ് സേന ഇറാനുമായി നേരിട്ടുള്ള ശത്രുതയിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. അതിനാൽ പ്രമേയത്തിന് പ്രായോഗികമായി വലിയ സ്വാധീനം ഉണ്ടാകില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പ്രമേയം പാസായത്. എന്നിരുന്നാലും, ഭാവിയിൽ പ്രസിഡന്റിന് ഏകപക്ഷീയമായി സൈനിക നടപടി ആരംഭിക്കാനുള്ള സാധ്യത തടയാൻ ഇത്തരമൊരു നിയമനടപടി അനിവാര്യമാണെന്ന് ഡെമോക്രാറ്റുകൾ വാദിക്കുന്നു.
“ഇപ്പോൾ ഒരു സ്ഥിരതയുടെ ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ, കോൺഗ്രസിനെ മറികടന്ന് വീണ്ടും യുദ്ധസാഹചര്യം സൃഷ്ടിക്കാനുള്ള അധികാരം പ്രസിഡന്റിന് ഉണ്ടാകരുത്,” എന്ന് സെനറ്റർ ടിം കെയ്ൻ അഭിപ്രായപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
3 weeks ago
5





English (US) ·