Published: December 31, 2025 01:32 PM IST
1 minute Read
കൊളംബോ∙ ട്രെയിൻ ഇടിച്ച് പരുക്കേറ്റ് എട്ടു വർഷത്തോളം കോമയിൽ കിടന്ന ശ്രീലങ്കൻ താരം മരണത്തിനു കീഴടങ്ങി. അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കയ്ക്കായി കളിച്ച 25 വയസ്സുകാരൻ അക്ഷു ഫെർണാണ്ടോയാണ് എട്ടു വർഷത്തെ ചികിത്സയ്ക്കു ശേഷം മരിച്ചത്. 2018 ഡിസംബർ 28ന് മൗണ്ട് ലവിനിയ ബീച്ചിലെ പരിശീലനത്തിനു ശേഷം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ്, ശരീരത്തിൽ ഒടിവുകൾ സംഭവിച്ച നിലയിലാണു താരത്തെ ആശുപത്രിയിലെത്തിച്ചത്.
കുടുംബത്തിന്റെ പിന്തുണയോടെ വർഷങ്ങളോളം ചികിത്സിച്ചെങ്കിലും അക്ഷു ഫെര്‍ണാണ്ടോയ്ക്കു ജീവിതത്തിലേക്കു തിരിച്ചെത്താൻ സാധിച്ചില്ല. ക്രിക്കറ്റ് കമന്റേറ്ററായ റോഷൻ അഭയസിങ്കെയാണ് അക്ഷുവിന്റെ മരണ വിവരം സ്ഥിരീകരിച്ചത്. ‘‘അക്ഷു ഫെർണാണ്ടോയുടെ മരണ വിവരം ഇപ്പോഴാണ് അറിഞ്ഞത്. ക്രൂരമായ അപകടത്തിന്റെ ഫലമായി മികച്ചൊരു കരിയറാണ് അദ്ദേഹത്തിനു നഷ്ടമായത്. സ്കൂൾ ഘട്ടം മുതൽ ഒടുവിൽ കളിച്ച രഗമ ക്ലബ്ബ് വരെ ഗംഭീരമായ പ്രകടനങ്ങൾ നടത്തി. അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം സങ്കടകരമായ ദിവസമായിരിക്കും ഇത്.’’– റോഷൻ അഭയസിങ്കെ പ്രതികരിച്ചു.
അപകടം നടക്കുന്ന സമയത്ത് ശ്രീലങ്കയുടെ ഏറ്റവും പ്രതിഭയുള്ള യുവതാരങ്ങളിലൊരാളായിരുന്നു ഫെർണാണ്ടോ. 2010ൽ ന്യൂസീലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ കളിച്ച താരം, ഓസ്ട്രേലിയയ്ക്കെതിരെ സെമി ഫൈനലില്‍ അർധ സെഞ്ചറി നേടിയിരുന്നു. 52 റൺസെടുത്ത താരം ഇന്നിങ്സിൽ ശ്രീലങ്കയുടെ ടോപ് സ്കോററായി. ചെറിയ വ്യത്യാസത്തിലാണ് ശ്രീലങ്കയ്ക്ക് ഫൈനൽ നഷ്ടമായത്. അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്.
English Summary:








English (US) ·