18 August 2025, 09:42 PM IST

വിവേക് അഗ്നിഹോത്രി | ഫോട്ടോ: AFP
പശ്ചിമബംഗാളില്‍ തന്റെ ചിത്രം 'ദി ബംഗാള്‍ ഫയല്‍സ്' റിലീസ് തടസ്സപ്പെടുത്തിയാല്‍ നിയമവഴി തേടുമെന്ന് സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി. കൊല്‍ക്കത്തയില്‍ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞിരുന്നു. ഒരു മള്‍ട്ടിപ്ലെക്‌സില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചു. പിന്നീട് ഒരു ഹോട്ടലിലേക്ക് മാറ്റിയപ്പോള്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തി. പിന്നാലെ, അനുമതി വാങ്ങിയില്ലെന്ന് കാണിച്ച് പോലീസും സ്ഥലത്തെത്തിയെന്ന് വിവേക് അഗ്നിഹോത്രി ആരോപിച്ചിരുന്നു.
'ഞങ്ങള്‍ ഭരണഘടനപ്രകാരം മുന്നോട്ടുപോകും. നിയമവഴി സ്വീകരിക്കും. തടഞ്ഞാല്‍ നിയമസഹായം തേടും. ഞങ്ങള്‍ സാധാരണപൗരന്മാരാണ്', വിവേക് അഗ്നിഹോത്രി പറഞ്ഞു.
1946-ലെ കൊല്‍ക്കത്ത കലാപം മുന്‍നിര്‍ത്തിയാണ് ചിത്രമെന്നാണ് വിവേക് അഗ്നിഹോത്രി അവകാശപ്പെടുന്നത്. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറങ്ങും. 'ദി കശ്മീര്‍ ഫയല്‍സ്', 'ദി താഷ്‌കന്റ് ഫയല്‍സ്' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി.
നേരത്തെ, ചിത്രത്തിനെതിരേ ഗോപാല്‍ ചന്ദ്ര മുഖര്‍ജിയുടെ ചെറുമകൻ ശന്തനു മുഖര്‍ജി രംഗത്തെത്തിയിരുന്നു. ശന്തനുവിന്റെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് കേസെടുത്തു. തന്റെ മുത്തച്ഛനെ ചിത്രത്തില്‍ ഇറച്ചിവെട്ടുകാരനായി ചിത്രീകരിക്കുന്നുവെന്നാണ് ശന്തനുവിന്റെ ആരോപണം.
അതേസമയം, ഗോപാല്‍ മുഖര്‍ജി പറഞ്ഞ കാര്യങ്ങള്‍ മാത്രമേ താന്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളൂവെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ചിത്രത്തിലെ ഗോപാല്‍ മുഖര്‍ജി പ്രചോദനം ഉള്‍ക്കൊണ്ടുചെയ്ത കഥാപാത്രമാണ്. കഥയുടെ കേന്ദ്രബിന്ദുവല്ലെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
Content Highlights: Vivek Ranjan Agnihotri threatens ineligible enactment if his movie `The Bengal Files` is banned
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·