Published: April 17 , 2025 04:51 PM IST Updated: April 17, 2025 09:41 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽനിന്ന് അഭിഷേക് നായർ പുറത്ത്. ബോർഡർ– ഗാവസ്കർ ട്രോഫിക്കു പിന്നാലെ ഇന്ത്യൻ ഡ്രസിങ് റൂമിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലാണ് അഭിഷേക് നായർക്കെതിരെ ബിസിസിഐ നടപടിയെടുത്തത്. ഹെഡ് കോച്ച് ഗൗതം ഗംഭീറിനൊപ്പം അസിസ്റ്റന്റ് കോച്ചായി ഇന്ത്യൻ ടീമിനൊപ്പം ചേർന്നയാളാണ് മുംബൈ സ്വദേശിയായ അഭിഷേക് നായർ. എട്ടു മാസം മാത്രമാണ് അഭിഷേക് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്.
മൂന്നു വർഷത്തിലധികമായി പരിശീലക സംഘത്തിലുള്ള ചിലർക്കെതിരെയും നടപടി വേണമെന്ന നിലപാടിലാണ് ബിസിസിഐ. ഫീൽഡിങ് പരിശീലകനായ ടി.ദിലീപ്, ട്രെയിനർ സോഹം ദേശായി എന്നിവരാണ് പരിശീലക സംഘത്തിൽ മൂന്നു വർഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നത്. ഇവരെ പുറത്താക്കിയാലും പകരക്കാരായി ആരെയും പരിശീലക സംഘത്തിൽ എടുക്കില്ല. നിലവിൽ ടീമിനൊപ്പം ഉള്ളവർക്കു തന്നെ ചുമതലകൾ വീതിച്ചു നൽകും.
ഇന്ത്യന്‍ ടീമിന്റെ ഇടക്കാല ക്യാപ്റ്റനാകാൻ ഒരു സീനിയർ താരം ആഗ്രഹിച്ചത്, ഡ്രസിങ് റൂമിലെ തർക്കങ്ങൾ എന്നിവ പുറത്തുപോയതിനു പിന്നില്‍ പരിശീലക സംഘത്തിലെ ചിലരുടെ ഇടപെടലുണ്ടെന്നാണു ബിസിസിഐയുടെ കണ്ടെത്തൽ. ടീം ക്യാംപിൽനിന്നു വിവരങ്ങൾ ചോരുന്നതിൽ പരിശീലകൻ ഗൗതം ഗംഭീർ ഇന്ത്യൻ താരം സർഫറാസ് ഖാനെ കുറ്റപ്പെടുത്തിയിരുന്നു.
ഡ്രസിങ് റൂമിൽനിന്നുള്ള വിവരങ്ങൾ പുറത്തുപോകുന്നതിനെ പരിശീലകൻ ഗൗതം ഗംഭീർ തന്നെ വിമർശിച്ചിരുന്നു. ‘‘പരിശീലകനും താരങ്ങളും തമ്മിലുള്ള ചർച്ചകൾ ഡ്രസിങ് റൂമിൽ തന്നെ നിൽക്കേണ്ട ഒന്നാണെന്നും പുറത്തുവന്ന റിപ്പോർട്ടുകളിൽ കഴമ്പില്ലെന്നുമായിരുന്നു ഗംഭീറിന്റെ നിലപാട്.
English Summary:








English (US) ·