Published: June 21 , 2025 09:46 PM IST
1 minute Read
ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിൽ സെഞ്ചറി നേടിയ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് പുറത്തായത്, പരിശീലകൻ ഗൗതം ഗംഭീർ കാരണമാണെന്ന് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക്. പ്രതിരോധിച്ചു കളിക്കാനുള്ള ഗംഭീറിന്റെ നിർദേശം അനുസരിച്ചതിനാലാണ് ഋഷഭ് പന്തിനെ നഷ്ടമായതെന്ന് ദിനേഷ് കാർത്തിക്ക് കമന്ററിക്കിടെ പ്രതികരിച്ചു. ഇംഗ്ലണ്ട് ബോളർ ജോഷ് ടങ്ങിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് ഋഷഭ് പന്ത് പുറത്താകുന്നത്. അംപയർ എൽബിഡബ്ല്യു ഔട്ട് അനുവദിക്കുകയായിരുന്നു. പന്ത് ഡിആർഎസ് എടുത്തെങ്കിലും അനൂകൂല തീരുമാനമല്ല തേർഡ് അംപയറുടെ ഭാഗത്തുനിന്നും ഉണ്ടായത്.
‘‘തകർത്തടിച്ചു കളിക്കുകയായിരുന്ന ഋഷഭ് പന്തിനോട് പ്രതിരോധത്തിലേക്കു മാറാൻ ഗൗതം ഗംഭീർ നിർദേശിച്ചിരുന്നതായും കാർത്തിക്ക് വ്യക്തമാക്കി. ‘‘ശുഭ്മൻ ഗിൽ പുറത്തായതിനു പിന്നാലെ കരുൺ നായരും മടങ്ങിയതോടെയാണ് ഗംഭീർ ഇടപെട്ടത്. കരുതലോടെ കളിക്കാനായിരുന്നു നിർദേശം. ഇതോടെ ഋഷഭ് പന്ത് ആക്രമണത്തിൽനിന്നു പ്രതിരോധത്തിലേക്കു വലിഞ്ഞു. ഇതാണു താരത്തിന്റെ വിക്കറ്റു നഷ്ടമാകാൻ കാരണമായത്. പ്രതിരോധ ശൈലി എല്ലാവർക്കും വഴങ്ങണമെന്നില്ല.’’– ദിനേഷ് കാർത്തിക്ക് പ്രതികരിച്ചു.
ആദ്യ ഇന്നിങ്സില്‍ 178 പന്തിൽ 134 റൺസെടുത്താണ് ഋഷഭ് പന്ത് പുറത്തായത്. 12 ഫോറുകളും ആറു സിക്സുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ ഗ്രൗണ്ടിൽ മലക്കം മറിഞ്ഞ് ആഘോഷിച്ച പന്തിന്റെ ദൃശ്യങ്ങൾ വൈറലാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസെടുത്താണു പുറത്തായത്.
English Summary:








English (US) ·