Published: December 22, 2025 05:07 PM IST Updated: December 22, 2025 05:55 PM IST
1 minute Read
ഇസ്‌ലാമാബാദ് ∙ അണ്ടർ 19 ഏഷ്യാ കപ്പ് കിരീടനേട്ടം വൻ ആഘോഷമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ആരാധകരും. ഞായറാഴ്ച നടന്ന ഫൈനലിൽ ഇന്ത്യയെ 191 റൺസിനു തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ജേതാക്കളായത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഓപ്പണർ സമീർ മിൻഹാസിന്റെ (172) സെഞ്ചറി മികവിൽ 347 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 156 റൺസിൽ ഓൾഔട്ടായി.പാക്കിസ്ഥാന്റെ രണ്ടാം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടനേട്ടമാണിത്.
ട്രോഫിയുമായി തിങ്കളാഴ്ച പുലർച്ചെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‍ലാമാബാദിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ താരങ്ങൾക്ക് വൻ സ്വീകരണമാണ് ആരാധകർ ചേർന്നു നൽകിയത്. ടീമിന്റെ വിമാനം ഇറങ്ങുന്നതിന് വളരെ മുൻപുതന്നെ വിമാനത്താവള ടെര്‍മിനലിന് പുറത്ത് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ടീമിന്റെ നേട്ടത്തെയും ഇന്ത്യയ്ക്കെതിരായ ചരിത്ര വിജയത്തെയും ആഘോഷിക്കുന്ന കാര്‍ഡുകള്‍ പലരും കയ്യിലേന്തിയിരുന്നു.
താരങ്ങൾ വിമാനത്താവളത്തിനു പുറത്തിറങ്ങിയ ഉടനെ മാധ്യമങ്ങളും ആരാധകരും അവരെ പൊതിഞ്ഞു. വാദ്യമേളങ്ങളും ആർപ്പുവിളികളും മുഴങ്ങി. ലോകകപ്പ് ജയിച്ചതിനേക്കാൾ വലിയ ആഘോഷപരിപാടികളാണ് പിസിബി സംഘടിപ്പിച്ചിരുന്നത്. അണ്ടർ 19 ടീമുമായി ഇസ്‌ലാമാബാദ് നഗരത്തിൽ വിക്ടറി പരേഡ് നടന്നു. നഗരം മുഴുവൻ അലങ്കാരദീപങ്ങളാൽ നിറഞ്ഞിരുന്നു. ആഘോഷങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അണ്ടർ 19 ടീമിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വിരുന്നു നൽകുകയും ഒരു കോടി പാക്കിസ്ഥാൻ രൂപ വീതം താരങ്ങൾക്ക് പരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ പിസിബിയും താരങ്ങൾക്ക് 50 ലക്ഷം പാക്കിസ്ഥാൻ രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. .ഏഷ്യാ കപ്പിൽ സീനിയർ താരങ്ങൾക്ക് സാധിക്കാതെ പോയത് ജൂനിയർ ടീം നേടിയതോടെയാണ് പാക്കിസ്ഥാൻ മതിമറന്ന് ആഘോഷിക്കുന്നത്. ഈ വിജയം പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ തന്നെ സുപ്രധാനമായ നേട്ടമാണെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രസിഡന്റും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.
English Summary:








English (US) ·