Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 2 May 2025, 1:35 am
IPL 2025 MI vs RR: ബൗണ്ടറി ലൈനിന് തൊട്ടരികില്‍ കാണാതായ പന്തിനായി കുറച്ചുസമയം തെരച്ചില്‍ നടത്തി മുംബൈ ഇന്ത്യന്‍സ് താരങ്ങളും കാമറാമാന്‍മാരും. പന്ത് കാണുന്നില്ലെങ്കില്‍ സിക്‌സടിച്ച രാജസ്ഥാന്‍ റോയല്‍സിന് ആറ് റണ്‍സ് കൂടി അധികം നല്‍കണമെന്ന് കമന്റേറ്റര്‍ സുനില്‍ ഗവാസ്‌കര്‍.
കാണാതായ പന്ത് തെരയുന്ന എംഐ താരങ്ങളും കാമറാമാന്‍മാരും (ഫോട്ടോസ്- Samayam Malayalam) ഐപിഎല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് (Mumbai Indians Vs Rajasthan Royals) മല്‍സരത്തിനിടെ തെരുവ് ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രസകരമായ മുഹൂര്‍ത്തം. മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ കരണ്‍ ശര്‍മയുടെ പന്തില്‍ ധ്രുവ് ജുറെല്‍ കവറിനു മുകളിലൂടെ സിക്‌സ് അടിച്ചതിനെ തുടര്‍ന്നാണ് സംഭവം.
തെരുവ് ക്രിക്കറ്റ് വൈബ്: പന്ത് കാണാനില്ല...! മുംബൈ കളിക്കാരും ക്യാമറാമാന്‍മാരും തിരച്ചിലില്‍; ആറ് റണ്‍സ് കൂടി നല്‍കണമെന്ന് ഗവാസ്‌കര്‍
ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ എംഐ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു റോയല്‍സ്. ധ്രുവ് ജുറെലിന്റെ സിക്‌സര്‍ വന്ന് വീണത് ബൗണ്ടറി ലൈനിന് തൊട്ട് പുറത്ത്. തുടര്‍ന്നാണ് വിചിത്രമായ രംഗങ്ങള്‍. മൂന്ന് മുംബൈ താരങ്ങളും ഏതാനും ക്യാമറാമാന്‍മാരും പന്ത് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തെരുവ് ക്രിക്കറ്റിന്റെ പ്രതീതി സൃഷ്ടിച്ച് എല്ലാവരും വെള്ള പന്തിനായി തിരഞ്ഞെങ്കിലും വളരെ നേരം കണ്ടെത്താന്‍ കഴിഞ്ഞില്ല. മത്സരം കുറച്ച് നിമിഷത്തേക്ക് നിര്‍ത്തിവച്ചു. കമന്ററി ബോക്‌സില്‍ നിന്ന് സുനില്‍ ഗവാസ്‌കര്‍ രസകരമായ ഈ നിമിഷങ്ങള്‍ മുതലെടുത്തു. പന്ത് കാണുന്നില്ലെങ്കില്‍ സിക്‌സടിച്ച രാജസ്ഥാന്‍ റോയല്‍സിന് ആറ് റണ്‍സ് കൂടി അധികം നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം തമാശ പറഞ്ഞു. പന്ത് നഷ്ടപ്പെട്ടാല്‍ ആറ് റണ്‍സ് കൂടി നല്‍കണമെന്ന നിബന്ധന പണ്ടുണ്ടായിരുന്നു. റോയല്‍സിന് ആറ് റണ്‍സ് കൂടി വേണം- ഗവാസ്‌കര്‍ പറഞ്ഞു.
ഇതിന് പിന്നാലെ നിരവധി ക്രിക്കറ്റ് ആരാധകര്‍ തെരുവുകളില്‍ കളിച്ചിരുന്ന ബാല്യകാലത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളുമായി രംഗത്തെത്തി.
മല്‍സരത്തില്‍ ആര്‍ആര്‍ 100 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. 20 ഓവറില്‍ രണ്ടിന് 217 എന്ന കൂറ്റന്‍ സ്‌കോര്‍ എംഐ പടുത്തുയര്‍ത്തി. റയാന്‍ റിക്കെല്‍റ്റണ്‍ (38 പന്തില്‍ 61), രോഹിത് ശര്‍മ (36 പന്തില്‍ 53) എന്നിവര്‍ വെറും 71 പന്തില്‍ നിന്ന് 116 റണ്‍സിന്റെ ഓപണിങ് കൂട്ടുകെട്ട് ഉണ്ടാക്കി. സൂര്യകുമാര്‍ യാദവ് (23 പന്തില്‍ 48*), ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 48*) എന്നിവര്‍ 44 പന്തില്‍ നിന്ന് 94 റണ്‍സിന്റെ മൂന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പും നേടിയതോടെയാണ് മികച്ച സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിങ് ആരംഭിച്ച ആര്‍ആര്‍ പവര്‍പ്ലേയില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. 7.1 ഓവറില്‍ ആറിന് 64 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എട്ടാമനായെത്തിയ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 27 പന്തില്‍ 30 റണ്‍സ് നേടിയതോടെയാണ് 100 കടന്നത്. 16.1 ഓവറില്‍ 117ന് ആര്‍ആര്‍ ഓള്‍ഔട്ടായി. എട്ടാം തോല്‍വിയോടെ ആര്‍ആറിന് ഇനി പ്ലേഓഫിലേക്ക് യോഗ്യത നേടാനാവില്ലെന്ന് ഉറപ്പായി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·