17 April 2025, 08:34 PM IST

നീരജ് ചോപ്ര | Photo:AP
സ്വർണനേട്ടത്തോടെ 2025 സീസണിന് ഗംഭീര തുടക്കം കുറിച്ച് ജാവലിൻ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചഫ്‌സ്ട്രൂമില്‍ ചൊവ്വാഴ്ച നടന്ന ഇന്‍വിറ്റേഷണല്‍ മത്സരത്തില്‍ 84.52 മീറ്റർ എറിഞ്ഞ് താരം സ്വര്‍ണം നേടി. ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് ഉള്‍പ്പെടെ ആറുപേര്‍ മത്സരരംഗത്തുണ്ടായിരുന്നു.
നീരജും ഡോവും മാത്രമാണ് 80 മീറ്ററിനപ്പുറം എറിഞ്ഞത്. നീരജിന് തന്റെ റെക്കോഡ് ദൂരമായ 89.94 മീറ്റര്‍ ദൂരം മറികടക്കാനായില്ലെങ്കിലും സ്വര്‍ണനേട്ടം നടത്താനായി. അതേസമയം ഡോവ് തന്റെ മികച്ച ദൂരമായ 83.29 മീറ്ററിനടുത്തെത്തി. 82.44 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഡോവിന്റെ വെള്ളിനേട്ടം. 71.22 മീറ്റർ എറിഞ്ഞ ഡങ്കന്‍ റോബര്‍ട്ട്‌സണ്‍ മൂന്നാമതെത്തി.
നീരജ് തന്റെ ദീര്‍ഘകാല പരിശീലകനായിരുന്ന ക്ലോസ് ബര്‍ട്ടോണിയറ്റ്‌സുമായി പിരിഞ്ഞിരുന്നു. ജാവലിന്‍ ഇതിഹാസം ജാന്‍ സെലെസ്‌നിയുടെ കീഴിലാണ് പുതിയ പരിശീലനങ്ങള്‍. ജാവലിന്‍ ത്രോയില്‍ ഏറ്റവും ദൂരമെറിഞ്ഞ ലോക റെക്കോഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. 1996-ല്‍ സ്ഥാപിച്ച 98.48 മീറ്ററാണ് ഇതുവരെയുള്ള ലോകറെക്കോഡ്. ഇദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം മെച്ചപ്പെട്ടതായി നീരജ് പറഞ്ഞിരുന്നു. സീസണില്‍ 90 മീറ്ററിനപ്പുറം എന്ന ലക്ഷ്യം നേടാനുള്ള പ്രയത്‌നത്തിലാണ് താരം. ഏറെ ശക്തമായ മത്സരങ്ങള്‍ കാണാനാവുന്ന ദോഹ ഡയമണ്ട് ലീഗ് മേയ് 16-ന് ആരംഭിക്കും.
Content Highlights: neeraj chopra wins golden successful southbound africa








English (US) ·