
നരിവേട്ട സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ നടൻ ടൊവിനോ തോമസ് സംസാരിക്കുന്നു | ഫോട്ടോ: മാതൃഭൂമി
കൊച്ചി: തന്റെ പുതിയ ചിത്രമായ നരിവേട്ട പറയുന്നത് വളരെ പ്രാധാന്യമുള്ള വിഷയം തന്നെയാണെന്ന് നടന്‍ ടൊവിനോ തോമസ്. എന്നാല്‍ ഒരു സംഭവത്തിന്റെ ഷോട്ട് ബൈ ഷോട്ട് ആയുള്ള ഡോക്യുമെന്റേഷനല്ല ചിത്രം. 'ദാ വരുന്നു, ദാ വരുന്നു' എന്ന ബില്‍ഡപ്പ് കൊടുത്താല്‍ സിനിമ കണ്ടാല്‍ 'ഇത്രയേ ഉള്ളോ' എന്ന് ആള്‍ക്കാര്‍ ചോദിക്കുമെന്നും ടൊവിനോ പറഞ്ഞു. നരിവേട്ടയുടെ റിലീസിന് മുന്നോടിയായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൊവിനോ. മേയ് 23-നാണ് ചിത്രത്തിന്റെ റിലീസ്.
'വളരെ പ്രാധാന്യമുള്ള വിഷയം തന്നെയാണ് നരിവേട്ട പറയുന്നത്. ഒരു സംഭവത്തിന്റെ ഷോട്ട് ബൈ ഷോട്ട് ആയി ഉള്ള ഡോക്യുമെന്റേഷനല്ല. പല സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ചെയ്തിരിക്കുന്നത്. ഇതാണ് ചരിത്രമെന്നോ ഇതാണ് നടന്നതെന്നോ പറയാന്‍ കഴിയില്ല. സിനിമാറ്റിക് ലിബര്‍ട്ടി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു.
മുത്തങ്ങ സമരത്തെ ഡോക്യുഫിക്ഷനോ ഡോക്യുമെന്ററിയോ ചെയ്യുന്നതല്ല നരിവേട്ട എന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍ പറഞ്ഞു. മുത്തങ്ങ സമരമായാലും ചെങ്ങര സമരം ആയാലും പൂയംകുട്ടി മുതലുള്ള സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെ നീതിപൂര്‍വമായാണ് സമീപിച്ചിരിക്കുന്നതെന്നും അതില്‍ നിന്നും പ്രത്യേകിച്ച് ഒരു സംഭവത്തെ മാത്രമല്ല പറയുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
'ടൊവിനോയുടെ മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് ഈ സിനിമയില്‍. അക്കാര്യം എനിക്ക് അഹങ്കാരത്തോടു കൂടി തന്നെ പറയാന്‍ കഴിയും. എന്നെ വിസ്മയിപ്പിച്ചതും കരയിപ്പിച്ചതും ഇമോഷണലി ടച്ച് ചെയ്തതുമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. ടൊവിയുടെ കരിയറില്‍ തന്നെ അടയാള്‍പ്പെടുത്താന്‍ പറ്റുന്ന ഒരു സിനിമയായി നരിവേട്ട മാറും.' -അനുരാജ് മനോഹര്‍ പറഞ്ഞു.

ടൊവിനോയ്ക്ക് പുറമെ തമിഴ് നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. വര്‍ഗീസ് പീറ്റര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന്‍ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂര്‍ണമായും പോലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വലിയൊരു ദൗത്യത്തില്‍ പങ്കെടുക്കേണ്ടി വരുന്നവരാണ് ഈ കഥാപാത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നരിവേട്ടയുടെ തമിഴ്നാട്ടിലെ വിതരണം ഏറ്റെടുത്തത് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്.
Content Highlights: Tovino Thomas' property conscionable connected his caller movie Narivetta astatine Kochi





English (US) ·