Authored by: പ്രണവ് മേലേതിൽ|Samayam Malayalam•20 Sept 2025, 6:50 pm
ന്യൂഡൽഹി: നടൻ മോഹൻലാലിന് 2023 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു. കേന്ദ്ര വിവരവിനിമയ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. 2004-ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ഈ പുരസ്കാരം കേരളത്തിലേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ പരിഗണിച്ച് കൊണ്ടാണ് ഈ ബഹുമതി നൽകുന്നത്.
മോഹൻലാൽ(ഫോട്ടോസ്- Samayam Malayalam)മന്ത്രാലയത്തിന്റെ എക്സ് കുറിപ്പ്
ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, ശ്രീ. മോഹൻലാലിന് 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകുമെന്ന് ഇന്ത്യാ ഗവൺമെന്റ് സന്തോഷപൂർവ്വം അറിയിക്കുന്നു. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു. ഇതിഹാസ താരവും, സംവിധായകനും, നിർമ്മാതാവുമായ മോഹൻലാൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ആദരവ്. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവ്, വൈദഗ്ദ്ധ്യം, അക്ഷീണ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു സുവർണ്ണ നിലവാരം സ്ഥാപിച്ചു. 2025 സെപ്റ്റംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
മോഹൻലാലിനെത്തേടി നിരവധി നിരവധി അംഗീകാരങ്ങളും ബഹുമതികളും എത്തിയിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ ലാലിന് സ്വന്തമാണ്. ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും മോഹൻലാൽ സ്വന്തമാക്കിയിട്ടുണ്ട്. ഫിലിംഫെയർ അവാർഡുകളും നേടിയിട്ടുണ്ച്. കലാരംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ ഇന്ത്യാ ഗവൺമെന്റ് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചു. 2019-ൽ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും നൽകി ആദരിച്ചു. 2010-ൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയും 2018-ൽ കാലിക്കറ്റ് സർവകലാശാലയും അദ്ദേഹത്തിന് ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് നൽകി ആദരിച്ചു.
രചയിതാവിനെക്കുറിച്ച്പ്രണവ് മേലേതിൽപതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കുക





English (US) ·