Published: September 05, 2025 12:51 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്.ധോണിയെക്കുറിച്ച് ഇർഫാൻ പഠാൻ പറയുന്ന അഞ്ച് വർഷം മുൻപുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉയർന്ന ‘ഹുക്ക വിവാദം’ ആണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചാ വിഷയം. ഒട്ടേറെ പേർ പല അഭിപ്രായങ്ങളുമായി രംഗത്തുവരുമ്പോൾ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളും ട്രോളുകളും നിറയുകയാണ്. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവ് യോഗരാജ് സിങ്ങും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇർഫാൻ പഠാൻ മാത്രമല്ല, ഗൗതം ഗംഭീർ, വീരേന്ദർ സേവാഗ്, ഹർഭജൻ സിങ് എന്നിവരും ധോണിയുടെ ക്യാപ്റ്റൻസിയിൽ തങ്ങളോട് എങ്ങനെയാണ് പെരുമാറിയിട്ടുള്ളതെന്ന് പറഞ്ഞിട്ടുണ്ടെന്ന് യോഗരാജ് സിങ് പറഞ്ഞു. വിഷയത്തിൽ ധോണി കുറ്റകരമായ മൗനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇത് ഇർഫാൻ പഠാനെക്കുറിച്ച് മാത്രമല്ല. ഗൗതം ഗംഭീർ ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. വീരേന്ദർ സേവാഗും അത് തുറന്നു പറഞ്ഞു. ഹർഭജൻ സിങ് തന്നെ ഈച്ചയെപ്പോലെ ടീമിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് സംസാരിച്ചു. എന്തുകൊണ്ടാണ് ധോണി അങ്ങനെ ചെയ്തത് എന്ന് കണ്ടെത്താൻ നിങ്ങൾ ഒരു ജൂറിയെ നിയമിക്കണം. എം.എസ്.ധോണി ഉത്തരം പറയാൻ ആഗ്രഹിക്കുന്നില്ല. ഉത്തരം പറയാൻ ആഗ്രഹിക്കാത്ത ഒരാൾക്ക് കുറ്റബോധമുണ്ട്.’’– യോഗരാജ് പറഞ്ഞു.
കപിൽ ദേവ്, ബിഷൻ സിങ് ബേദി എന്നിവരെയും യോഗരാജ് സിങ് വിമർശിച്ചു. അവർ സഹതാരങ്ങളോടു നന്നായി പെരുമാറിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ധോണിയെയും കപിലിനെയും മുൻപും യോഗരാജ് വിമർശിച്ചിട്ടുണ്ട്. ടീമിൽനിന്ന് പുറത്താക്കിയതിന് താൻ ഒരിക്കൽ കപിലിന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയതായി യോഗരാജ് വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യൻ ടീമിൽനിന്നു പുറത്തായതിനെക്കുറിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ സംസാരിക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. 2012ലാണ് പഠാൻ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. അവസാന ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചെങ്കിലും തന്റെ ബോളിങ്ങിൽ ക്യാപ്റ്റൻ എം.എസ്.ധോണിക്ക് മതിപ്പില്ലെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെ ഇതു സംബന്ധിച്ച് ധോണിയോട് സംസാരിച്ചതായി വിഡിയോയിൽ ഇർഫാൻ പഠാൻ പറയുന്നുണ്ട്.
‘ആരുടെയെങ്കിലും മുറിയിൽ ഹുക്ക കൊണ്ടുപോകുന്നതോ അനാവശ്യമായി സംസാരിക്കുന്നതോ ആയ ഒരു ശീലം എനിക്കില്ല. എല്ലാവർക്കും അറിയാം. ചിലപ്പോൾ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു ക്രിക്കറ്റ് കളിക്കാരന്റെ ജോലി മൈതാനത്ത് പ്രകടനം നടത്തുക എന്നതാണ്, അതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്..’’– ഇർഫാൻ വിഡിയോയിൽ തുടർന്നു പറഞ്ഞു. ഇതിലെ ‘ഹുക്ക’ ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വിവാദമാകുകയും ചെയ്തത്. ധോണിക്കെതിരെയാണ് പഠാൻ പരോക്ഷമായി പറഞ്ഞതെന്നായിരുന്നു വിമർശനം.
ഹുക്ക വിവാദവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെക്കുറിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ബുധനാഴ്ച എക്സിൽ പഠാൻ പ്രതികരിച്ചു. വിഡിയോ ഇപ്പോൾ വീണ്ടും പ്രചരിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നും ഇർഫാൻ പഠാൻ സൂചന നൽകി. ‘‘അര പതിറ്റാണ്ട് പഴക്കമുള്ള വിഡിയോ ഇപ്പോൾ പുറത്തുവരുന്നത് തന്റെ പ്രസ്താവനയുടെ വളച്ചൊടിച്ചാണ്. ഇതിനു പിന്നിൽ ഫാൻ ഫൈറ്റോ അതോ പിആർ ലോബിയോ?’’– പഠാൻ എക്സിൽ കുറിച്ചു.
English Summary:








English (US) ·