Published: December 30, 2025 03:12 PM IST Updated: December 31, 2025 03:46 AM IST
1 minute Read
തിരുവനന്തപുരം∙ അദ്ഭുതമൊന്നും സംഭവിച്ചില്ല; ആശ്വസിക്കാനൊന്നുമില്ലാതെ ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീം സമ്പൂർണ പരാജിതരായി നാട്ടിലേക്കു മടങ്ങുന്നു. ട്വന്റി20 പരമ്പരയിലെ 5–ാം അങ്കവും ഓൾറൗണ്ട് മികവിലൂടെ ജയിച്ച് ഹർമൻപ്രീത് കൗറിന്റെ ടീം ഇന്ത്യ ലോകകപ്പ് ഒരുക്കങ്ങളിലേക്ക് ആത്മവിശ്വാസത്തിന്റെ ഒരു പടി കൂടി വെട്ടി.
ഷഫാലി വർമയും സ്മൃതി മന്ഥാനയും ചേർന്നായിരുന്നു കഴിഞ്ഞ കളികളിൽ ബാറ്റിങ്ങിൽ വിജയവഴി തെളിച്ചതെങ്കിൽ ഇന്നലെ അർധ സെഞ്ചറിയുമായി ആ റോൾ ഏറ്റെടുത്തത് നായിക ഹർമൻപ്രീത് (43 പന്തിൽ 68). 175 റൺസ് പിന്തുടർന്ന ലങ്കൻ ഇന്നിങ്സിൽ ഹസിനി പെരേരയും (42 പന്തിൽ 65) ഇമേഷ ദുലാനിയും (50) അർധ സെഞ്ചറി നേടിയെങ്കിലും പോരാട്ടം 160ൽ അവസാനിച്ചു. ഇന്ത്യയ്ക്ക് 15 റൺസ് ജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 175, ശ്രീലങ്ക 20 ഓവറിൽ 7ന് 160. ഹർമൻ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 3 അർധ സെഞ്ചറി നേടിയ ഷഫാലി വർമ പരമ്പരയിലെ താരമായി.
നായികയുടെ ഇന്നിങ്സ്കഴിഞ്ഞ 3 കളികളിലും വെടിക്കെട്ടു ബാറ്റിങ്ങുമായി ഹാട്രിക് അർധ സെഞ്ചറി നേടിയ ഷഫാലിക്ക് (5) പക്ഷേ ഇന്നലെ പിഴച്ചു. വിശ്രമം അനുവദിച്ച സ്മൃതി മന്ഥനക്കു പകരം സീനിയർ ടീമിൽ ഓപ്പണറായി അരങ്ങേറ്റം കുറിച്ച അണ്ടർ 19 ലോകകപ്പ് താരം ജി.കമാലിനിയും (12) അവസരം മുതലാക്കാനാകാതെ വേഗം മടങ്ങി. പിന്നാലെ ഹർലീൻ ഡിയോളിനെ (12) രശ്മിക സേവന്തി ബോൾഡാക്കി.
ഒരറ്റത്തു വിക്കറ്റു വീഴുമ്പോഴും ഹർമൻപ്രീത് പതറിയതേയില്ല. അമൻജോത് കൗറിനെയും (18 പന്തിൽ 21) അരുന്ധതി റെഡ്ഡിയെയും (11 പന്തിൽ 27) കൂട്ടുപിടിച്ച് ഹർമൻ മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചു. 35 പന്തിൽ അർധ സെഞ്ചറി തികച്ച ഹർമൻ 18–ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യ 150ൽ എത്തിയിരുന്നില്ല. പക്ഷേ പിന്നെ അരുന്ധതിയുടെ ഊഴമായിരുന്നു. മൽകി മദാര എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും 3 ഫോറും പറത്തിയാണ് അരുന്ധതി ടീമിനെ മികച്ച സ്കോറിലേക്കു നയിച്ചത്. അന്തിമ മത്സരഫലത്തിൽ ആ പ്രകടനം നിർണായകമാവുകയും ചെയ്തു.
പാഴായ പോരാട്ടങ്ങൾലങ്കൻ ഇന്നിങ്സിൽ നായിക ചമരി അത്തപ്പത്തുവിന്റെ (2) വിക്കറ്റ് ആദ്യമേ അരുന്ധതി റെഡ്ഡി വീഴ്ത്തിയെങ്കിലും ഹസിനി പെരേരയും ഇമേഷ ദുലാനിയും ചേർന്ന് ഇന്ത്യയെ ശരിക്കും വിരട്ടി. പവർപ്ലേയിൽ 48 റൺസ്. 11–ാം ഓവറിൽ ആ സഖ്യം പൊളിച്ചത് അമൻജോത് കൗർ; അർധ സെഞ്ചറി തികച്ചതിനു പിന്നാലെ ഇമേഷ പുറത്ത്. നിലാക്ഷിക സിൽവയെയും (3) കവിഷ ദിൽഹരിയേയും (5) അതിവേഗം വീഴ്ത്തിയതോടെ വീണ്ടും കളി ഇന്ത്യയുടെ കൈപ്പിടിയിൽ.
ഹസിനി അർധ സെഞ്ചറി തികച്ചെങ്കിലും റൺറേറ്റ് സമ്മർദം ഏറി വന്നു. അതിൽ കുടുങ്ങിയ ഹസിനിയുടെ (68) കുറ്റി ശ്രീചരണി യോർക്കർ ലെങ്ത് ബോളിലൂടെ പിഴുതതോടെ ശ്രീലങ്കൻ വിജയ പ്രതീക്ഷകൾക്ക് അവസാനമായി. അവസാന 3 ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 44 റൺസ്. പക്ഷേ അതിന് 15 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.
English Summary:









English (US) ·