Published: November 29, 2025 04:50 PM IST Updated: November 30, 2025 09:42 AM IST
1 minute Read
ഭിവാനി∙ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ഹരിയാനയിലെ ഭിവാനിയിൽ 4–ാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ, 56 പോയിന്റുമായി കേരളവും മഹാരാഷ്ട്രയും ഒപ്പത്തിനൊപ്പം. ഞായറാഴ്ച നടക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 4– 400 മീറ്റർ റിലേ മത്സരങ്ങളും പെൺകുട്ടികളുടെ ജാവലിൻ ത്രോയും കിരീടജേതാക്കളെ നിശ്ചയിക്കുന്നതിൽ നിർണായകമാകും.
പെൺകുട്ടികളുടെ ജാവലിൻത്രോ ഫൈനലിൽ മഹാരാഷ്ട്ര മത്സരിക്കുന്നുണ്ടെങ്കിലും കേരളത്തിനു യോഗ്യത നേടാനായില്ല. അതിനാൽ, 4–400 മീറ്റർ റിലേ മത്സരങ്ങൾ രണ്ടും ജയിക്കുകയാണ് നിലവിലെ ചാംപ്യന്മാർകൂടിയായ കേരളത്തിന് കിരീടം നിലനിർത്താനുള്ള എളുപ്പവഴി. കഴിഞ്ഞ വർഷം 15 പോയിന്റ് വ്യത്യാസത്തിലായിരുന്നു കേരളം മഹാരാഷ്ട്രയെ കീഴടക്കിയത്.
നാലാം ദിനം നടന്ന മത്സരങ്ങളിൽ കേരളം ഒരു സ്വർണവും രണ്ടു വെങ്കലവും നേടി. ആൺകുട്ടികളുടെ 4–100 മീറ്റർ റിലേയിലാണു കേരളത്തിനു സ്വർണം. വി. അഭിഷേക്, കെ. അഭിജിത്, ജെ.നിവേദ് കൃഷ്ണ, സി.കെ. ഫസലുൽ ഹഖ് എന്നിവരടങ്ങിയ ടീമാണ് 41.68 സെക്കൻഡിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. മഹാരാഷ്ട്രയ്ക്കാണു വെള്ളി (41.70); കർണാടക മൂന്നാമതെത്തി (42.47).
എന്നാൽ പെൺകുട്ടികളുടെ 4–100 മീറ്റർ റിലേയിൽ കേരളത്തെ മൂന്നാം സ്ഥാനത്തേക്കു തള്ളി മഹാരാഷ്ട്ര സ്വർണം നേടി (47.61 സെക്കൻഡ്). എസ്.അക്ഷയ, ഋതുപർണ രാമകൃഷ്ണൻ, ഇ.ജെ.സോണിയ, ആദിത്യ അജി എന്നിവരടങ്ങിയ ടീമിനു കർണാടകയ്ക്കും (49.12) പിന്നിൽ 49.33 സെക്കൻഡിലാണു ഫിനിഷ് ചെയ്യാനായത്.
പെൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ എമി ട്രീസ ജിജി വെങ്കലം നേടി; 2.80 മീറ്റർ. ഹരിയാന, തമിഴ്നാട് എന്നിവയ്ക്കാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ. 4 ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ 7 സ്വർണം, 3 വെള്ളി, 5 വെങ്കലം എന്നിവയാണ് കേരളത്തിന്റെ നേട്ടം.
English Summary:









English (US) ·