നിവിൻ പോളിയുടെ വ്യാജ ഒപ്പുണ്ടാക്കി സിനിമയുടെ അവകാശം തട്ടിയെടുത്തു, നിര്‍മാതാവിനെതിരെ കേസ്

5 months ago 6

Action Hero Biju

ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

കൊച്ചി: 'ആക്ഷന്‍ ഹീറോ ബിജു-2' എന്ന ചിത്രത്തിന്റെ അവകാശം വ്യാജ ഒപ്പ് ഉപയോഗിച്ച് സ്വന്തമാക്കിയെന്ന പരാതിയില്‍ നിര്‍മാതാവ് പി.എ. ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ചിത്രത്തിന്റെ നിര്‍മാതാവും നായകനുമായ നിവിന്‍ പോളിയുടെ പരാതിയെ തുടര്‍ന്നാണ് ഈ നടപടി.

2023-ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും നിവിന്റെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. എന്നാല്‍, ഈ വിവരം മറച്ചുവെച്ച് ഷംനാസ് ഫിലിം ചേംബറില്‍ നിന്ന് ചിത്രത്തിന്റെ പേരിന് മേലുള്ള അവകാശം സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ വ്യാജ ഒപ്പുള്ള രേഖകള്‍ ഷംനാസ് ഹാജരാക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നിവിന്‍ പോളിയുടെ മൊഴി രേഖപ്പെടുത്തി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഷംനാസിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ അവകാശങ്ങള്‍ തനിക്കാണെന്നും സിനിമയുടെ ഓവര്‍സീസ് അവകാശം പോളീ ജൂനിയര്‍ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നുമാരോപിച്ച് ഷംനാസ് നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയിരുന്നു. വ്യാജ രേഖകള്‍ കാണിച്ച് നല്‍കിയുള്ള ഈ കേസ് റദ്ദാക്കാനുള്ള നടപടികള്‍ നിവിന്‍ ആരംഭിച്ചുവെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

കരാര്‍ തര്‍ക്കങ്ങള്‍ക്കിടയില്‍, നിവിനെ സാമൂഹികമധ്യത്തില്‍ അപമാനിക്കാനും ഭീഷണിപ്പെടുത്തി സ്വന്തം ലക്ഷ്യങ്ങള്‍ നേടാനും ഷംനാസ് ഗൂഢാലോചന നടത്തിയതായും പരാതിയുണ്ട്. വ്യാജ രേഖ ഹാജരാക്കിയ കേസില്‍ ഐപിസി 1860 സെക്ഷന്‍ 465, സെക്ഷന്‍ 471 എന്നിവ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlights: Producer P.A. Shamnas faces FIR for allegedly utilizing forged documents to assertion rights to the film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article