27 April 2025, 03:57 PM IST

പ്രതീകാത്മക ചിത്രം, 'തുടരും' ചിത്രത്തിൽ നിന്ന് | Photo: Facebook/ Rakesh Kesavan
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത 'തുടരും' വലിയ പ്രേക്ഷകപ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. അടുത്ത കാലത്തൊന്നും കാണാത്തവിധം കുടുംബപ്രേക്ഷകര്‍ മോഹന്‍ലാല്‍ ചിത്രത്തിനായി തീയേറ്ററിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. തങ്ങള്‍ ആഗ്രഹിച്ച മോഹന്‍ലാലിനെ തിരികെ കിട്ടിയ സന്തോഷമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഇതിനൊപ്പം തന്നെ വേഷത്തിന്റെ വലിപ്പച്ചെറുപ്പമില്ലാതെ മറ്റ് അഭിനേതാക്കളുടെ പ്രകടനവും പ്രശംസിക്കപ്പെടുന്നുണ്ട്.
ബെന്‍സ് എന്ന വിളിപ്പേരുള്ള ഷണ്‍മുഖം എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷണ്‍മുഖത്തിന്റെ മകന്‍ പവിയുടെ വേഷം ചെയ്തിരിക്കുന്നത് തോമസ് മാത്യുവാണ്. പവി കുഞ്ഞായിരിക്കുമ്പോള്‍ മഴ നനയുന്ന ഒരു സീന്‍ പ്രേക്ഷകരെ വൈകാരികമായി സ്പര്‍ശിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള വേഷം ചെയ്ത രാകേഷ് കേശവന്റെ മകനാണ് പവിയുടെ കുട്ടിക്കാലം അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകരെയാകെ കണ്ണീരണിയിച്ച രംഗത്തിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് രാകേഷ് കേശവന്‍ ഇപ്പോള്‍.
കുഞ്ഞ് പവി മഴ നനഞ്ഞ് പട്ടിക്കുട്ടിയുമായി നില്‍ക്കുന്ന ദൃശ്യം ഷൂട്ട് ചെയ്തതിനെക്കുറിച്ചാണ് രാകേഷ് കേശവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മഴ നനയുമ്പോള്‍ ചാടി പോകുന്ന പട്ടിക്കുട്ടിയെ മകന് കൈകാര്യംചെയ്യാന്‍ കഴിയാതെ വന്നതോടെ ആ സീന്‍ ഒന്‍പതുതവണവരെ റീ ടേക്ക് എടുക്കേണ്ടിവന്നുവെന്ന് രാകേഷ് കുറിച്ചു.
'ഈ ടേക്ക് കഴിഞ്ഞു പാക്ക് അപ്പായിരുന്നു. അവിടുന്ന് നേരെ ഞങ്ങള്‍ പോവുന്നത് അടുത്തുള്ള ഒരു ആശുപത്രിയില്‍ അവനെ കുത്തിവെപ്പ് എടുക്കാനാണ്. കാരണം കൈയിലെ ആ പട്ടി കുട്ടി അവനെ മാന്തിയിരുന്നു. മഴ നനയുമ്പോള്‍ ചാടി പോകുന്ന ആ പട്ടിക്കുട്ടിയെ ഹാന്‍ഡില്‍ ചെയ്യാനാവാതെ ഒന്‍പതു ടേക്ക് പോയി. ഓരോ തവണയും ഞാന്‍ തല തോര്‍ത്താന്‍ ടവലുമായി എത്തുംമുന്‍പേ തരുണ്‍ ചേട്ടന്‍ ഓടി എത്തി ചേട്ടന്റെ ഡ്രസ്‌വച്ചു തുടയ്ക്കും. ഈ ഷോട്ട് സിനിമയില്‍ പ്ലേസ് ചെയ്ത സ്ഥലം കണ്ടപ്പോ സന്തോഷംകൊണ്ട് കരഞ്ഞു പോയി. മഴ നനഞ്ഞതും പട്ടി മാന്തിയതും ഉള്‍പ്പെടെ ഇനി ഷൂട്ടിംഗിന് വരില്ലെന്ന് പറഞ്ഞു നിന്നവന്‍ ഫസ്റ്റ് ഷോ കണ്ട മുതല്‍ മാറി', രാകേഷ് കുറിച്ചു.
രാകേഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 'പൊന്‍മാനി'ല്‍ അഭിനയിച്ചിരുന്നു. തനിക്കും മകനും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് രാകേഷ്. മകന്‍ അഭിനയിച്ച ഭാഗം കണ്ടുവരുന്ന ഫോണ്‍ കോളുകള്‍ ഇതുവരെ തീര്‍ന്നിട്ടില്ലെന്ന് രാകേഷ് മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Content Highlights: heartwarming behind-the-scenes communicative of a country successful Mohanlal`s `Thudarum`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·