പട്ടിയെ തേടി കുട്ടിയെ തേടി ഒരു ഡിറ്റക്ടീവ്! ദി പെറ്റ് ഡിറ്റക്ടീവ്

3 months ago 5

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

കുട്ടികളും കുടുംബങ്ങളുമായി വാരാന്ത്യത്തിലൊരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിരിക്കും ദി പെറ്റ് ഡിറ്റക്ടീവ്. സങ്കീര്‍ണതകളോ നൂലാമാലകളോ ഒന്നുമില്ലാതെ രണ്ടു മണിക്കൂറില്‍ താഴെ സമയത്തിനകം കണ്ടു തീര്‍ക്കാവുന്ന സിനിമ അവസാനത്തെ അരമണിക്കൂര്‍ നേരം കുട്ടികളെ നന്നായി ആസ്വദിപ്പിക്കും.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദ്ദീനും ചേര്‍ന്നാണ് ദി പെറ്റ് ഡിറ്റക്ടീവ് നിര്‍മിച്ചിരിക്കുന്നത്. ഷറഫുദ്ദീന്റെ പക്കാ കോമഡി എന്റര്‍ടെയ്‌നറായാണ് ദി പെറ്റ് ഡിറ്റക്ടീവ് ഒരുക്കിയിരിക്കുന്നത്.

മെക്‌സിക്കോയില്‍ ഡിറ്റക്ടീവായി പ്രവര്‍ത്തിക്കവെ ഒരു അധോലോക നായകനെ ഭയന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ ജോസ് അലൂല മറ്റു പണികളൊന്നും കിട്ടാതെ വന്നതോടെയാണ് എറണാകുളം മാര്‍ക്കറ്റിലെ ഒരു പഴയ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഡിറ്റക്ടീവ് അലൂല മെക്‌സിക്കോ ആരംഭിച്ചത്. വലിയ ബുദ്ധിമാനായി സ്വയം പറയുമെങ്കിലും കാര്യമായ കേസുകളൊന്നും തെളിയിച്ച ചരിത്രം ജോസ് അലൂലയ്ക്കില്ല. മകന്‍ ടോണി ജോസ് അലൂല വളര്‍ന്നു മുതിര്‍ന്നപ്പോള്‍ കാമുകിയുടെ വീട്ടുകാര്‍ക്ക് ഭാവി വരന്‍ ഏതെങ്കിലും സര്‍വീസിലായിരിക്കണമെന്ന ഒറ്റ നിര്‍ബന്ധമുള്ളതുകൊണ്ടു മാത്രമാണ് ടോണി അച്ഛന്റെ ഡിറ്റക്ടീവ് സ്ഥാപനം ഏറ്റെടുത്തു നടത്തുന്നത്. അച്ഛനെ പോലും മകനും കേസൊന്നും തെളിയിക്കാനുള്ള കോപ്പുണ്ടായിരുന്നില്ല.

അവരുടെ പ്രണയവും അതിനിടയിലെ ചില കോമഡി സീക്വന്‍സുകളെല്ലാമായി മുന്നേറുന്ന സിനിമ സമാന്തരമായി കുറ്റാന്വേഷണ ട്രാക്കിലേക്കും പോകുന്നുണ്ട്. പട്ടി, കുട്ടി തുടങ്ങി വേറെ വേറെ മിസ്സിംഗുകളും കൊലപാതകങ്ങളുമെല്ലാം ചേര്‍ന്ന് ഒറ്റ വഴിയില്‍ ചെന്നവസാനിച്ച് നായകന് ജേതാവാകാനുള്ള അവസരങ്ങളെല്ലാം പതിവു പോലെ ഒരുക്കിക്കൊടുക്കുന്നുണ്ട്. എന്നാല്‍ നായകന്റെ വിജയത്തിലല്ല സിനിമ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതറിയാന്‍ ഈ സിനിമയുടെ ക്ലൈമാക്‌സുവരെ കാത്തിരിക്കണം.

സിദ്ദീഖ്- ലാലിന്റെ റാംജി റാവ് സ്പീക്കിംഗിലൂടെ അതുവരെ മലയാളത്തിനറിയാത്തൊരു അധോലോക നായന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിജയരാഘവന്‍ റാംജി റാവു. ആ റാംജി റാവുവിനെ ഓര്‍മിപ്പിക്കുന്നുണ്ട് മെക്‌സിക്കോയിലെ അധോലോക നായകന്‍ പീറ്റര്‍ സാംബായ്. ഇതുവരെ ഒരു കുറ്റാന്വേഷണ ഏജന്‍സിയും പീറ്റര്‍ സാംബായിയെ നേരില്‍ കാണുകയോ അയാളുടെ ഫോട്ടോ കാണുക പോലുമോ ചെയ്തിട്ടില്ല. അജ്ഞാതനായി നില്‍ക്കുന്ന പീറ്റര്‍ സാംബായി രൂപത്തിലല്ലെങ്കിലും അനുഭവത്തില്‍ വിജയരാഘവന്റെ റാംജി റാവുവിനെ ഓര്‍മിപ്പിക്കുന്നുണ്ട്. ദി പെറ്റ് ഡിറ്റക്ടീവിലെ വിജയരാഘവനാകട്ടെ ദില്‍രാജെന്ന ഭാര്യയെ പേടിയുള്ള വീട്ടുകാരന്‍ മാത്രമാണ്.

ഫാന്റസിയും തമാശയും കുറ്റാന്വേഷണവുമെല്ലാം ചേര്‍ത്താണ് ദി പെറ്റ് ഡിറ്റക്ടീവ് ചെയ്തിരിക്കുന്നത്. ഭാവനയും മനോരാജ്യവും വൈചിത്ര്യവുമെല്ലാം ചേര്‍ന്നൊരു ലോകത്താണ് കഥ നടക്കുന്നതെന്ന് സങ്കല്‍പ്പിച്ചാല്‍ ദി പെറ്റ് ഡിറ്റക്ടീവ് രസകരമായി ആസ്വദിക്കാനാവും. നമുക്ക് വേണ്ട കാര്യങ്ങളെല്ലാം നമുക്കു മുമ്പില്‍ തന്നെയുണ്ടെന്നും അത് കണ്ടെത്തി ചേരുംപടി ചേര്‍ക്കേണ്ടുന്ന പരിപാടി മാത്രമാണ് നമുക്കുള്ളതെന്നും മനസ്സിലാക്കിയാല്‍ ദി പെറ്റ് ഡിറ്റക്ടീവിലെ നായകന്‍ ടോണിയുടെ വിജയ രഹസ്യം പിടികിട്ടും. നായകന്റെ പ്രവര്‍ത്തനങ്ങളേക്കാളേറെ ഭാഗ്യവും അയാളോടൊപ്പം നില്‍ക്കുന്നുണ്ട്.

നിര്‍മാതാവ് എന്ന നിലയില്‍ തന്റെ ആദ്യചിത്രം പൂര്‍ത്തിയാക്കിയ ഷറഫുദ്ദീന്‍ നായകന്‍ എന്ന നിലയില്‍ കഥാപാത്രത്തിന് ആവശ്യമായ തരത്തില്‍ തന്റെ പരമാവധി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള രംഗങ്ങളൊന്നുമില്ലെങ്കിലും ശരീരവും മനസ്സും അര്‍പ്പിച്ചുള്ള നിരവധി രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. സംഘട്ടന രംഗങ്ങളില്‍ ഷറഫുദ്ദീന്റെ ടോണി മെയ് മറന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതോടൊപ്പം അനുപമ പരമേശ്വരനും സംഘട്ടനത്തില്‍ ഉള്‍പ്പെടെ തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. നായിക എന്ന നിലയില്‍ അനുപമയ്ക്ക് വലിയ കാര്യങ്ങളൊന്നും ചെയ്യാനില്ലെങ്കിലും കൈകേയി എന്ന കഥാപാത്രത്തിലൂടെ തന്റെ സാന്നിധ്യം അവര്‍ സിനിമ മുഴുവന്‍ അനുഭവിപ്പിക്കുന്നുണ്ട്.

അടുത്തിടെ ഓടും കുതിര ചാടും കുതിരയിലും സംശയത്തിലുമെന്നതു പോലെയുള്ള വേഷം തന്നെയാണ് വിനയ് ഫോര്‍ട്ടിന് ദി പെറ്റ് ഡിറ്റക്ടീവിലുമുള്ളത്. കേരള പൊലീസല്ല എസ് ഐ രജത് മേനോന്‍ എന്നു പറയുന്ന സംഭാഷണത്തില്‍ തന്നെ അയാളുടെ കഥാപാത്രത്തിന്റെ സ്വഭാവം പിടികിട്ടും. വിനായകന്റെ മംഗലാപുരംകാരന്‍ യാക്കത്തലി, ജോമോന്‍ ജ്യോതിറിന്റെ സനൂപ്, നിഷാന്ത് സാഗറിന്റെ ഷാജി, രഞ്ജി പണിക്കരുടെ ജോസ് അലൂല തുടങ്ങി രസകരമായ കഥാപാത്രങ്ങള്‍ നിരവധിയുണ്ട് സിനിമയില്‍.

the favored  detective malayalam movie

ആക്രി സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന കഥാപാത്രം പ്രേക്ഷകന്റെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ മികച്ച രീതിയില്‍ സഹായിക്കുന്നുണ്ട്.

ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അഭിനവ് സുന്ദര്‍ നായ്ക്ക് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. അദ്രി ജോ, ശബരീഷ് വര്‍മ്മ എന്നിവരാണ് വരികളെഴുതിയിരിക്കുന്നത്. മുരുകേശനാണ് സംഗീതം. സംവിധായകന്‍ പ്രനീഷ് വിജയനോടൊപ്പം ജയ് വിഷ്ണുവും തിരക്കഥാ രചനയിലുണ്ട്.

വീഗാലാന്റില്‍ ചിത്രീകരിച്ച ക്ലൈമാക്‌സ് രംഗങ്ങള്‍ രസകരമായതിനാല്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരേയും ചിരിപ്പിക്കും. ക്ലൈമാക്‌സിലെ രംഗത്തോടൊപ്പം ഓടിപ്പാടുന്ന ഗാനം കുട്ടികളുടെ ഇഷ്ടപ്പാട്ടുകളിലൊന്നാവാനും സാധ്യതയുണ്ട്.

ലക്ഷ്മി ബാല

ഓതറിനെ കുറിച്ച്

ലക്ഷ്മി ബാല

സമയം മലയാളം എന്റർടെയിൻമെന്റ് സെക്ഷനിൽ സീനിയർ കണ്ടൻ്റ് പ്രൊഡ്യൂസർ ആണ് ലക്ഷ്മി ബാല. സാമൂഹിക വിഷയങ്ങളിൽ (എടമലക്കുടി ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ, കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ സാന്നിധ്യം) തുടങ്ങിയ വിഷയങ്ങളിലുള്ള പരമ്പരകൾ ചെയ്തിട്ടുണ്ട്. 2014 മുതൽ ഓൺലൈൻ മീഡിയ രംഗത്തുപ്രവർത്തിക്കുന്നു. ഓൺലൈൻ പത്ര മേഖലയിൽ 11 വർഷത്തെ പ്രവൃത്തി പരിചയം. രസതന്ത്രത്തിൽ ബിരുദവും, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമയും, സോഷ്യോളജിയിൽ പിജിയും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപങ്ങളിലും ഷെയർചാറ്റിൽ സീനിയർ കോപ്പി റൈറ്റർ ആയും പ്രവർത്തിച്ച ലക്ഷ്മി 2019 മുതൽ സമയം മലയാളത്തിന്റെ ഭാഗമാണ്.... കൂടുതൽ വായിക്കൂ

Read Entire Article