Published: June 29 , 2025 04:03 PM IST
1 minute Read
ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് ഉത്തർപ്രദേശ് സർക്കാർ ജോലി നൽകും. താരത്തെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫിസറായി (ബിഎസ്എ) നിയമിക്കാനാണ് ഉത്തർപ്രദേശ് സർക്കാർ തീരുമാനം. രാജ്യാന്തര മത്സരങ്ങളിൽ മെഡലുകൾ നേടിയ താരങ്ങൾക്ക് നിയമനം നൽകുന്ന 2022ലെ നിയമപ്രകാരമാണ് റിങ്കു സിങ്ങിനും യുപി സർക്കാരിൽ ജോലി ലഭിക്കുക. ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ റിങ്കു സിങ്ങും അംഗമായിരുന്നു.
ബിഎസ്എ ജോലിക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. 21 മുതൽ 40 വയസ്സു വരെ പ്രായമുള്ളവർക്കു ഈ ജോലിക്ക് അപേക്ഷിക്കാൻ കഴിയും. കുടുംബത്തിലെ മോശം സാഹചര്യങ്ങൾ കാരണം ഒൻപതാം ക്ലാസ് വരെ മാത്രമാണ് റിങ്കു സിങ് സ്കൂളില്‍ പോയിട്ടുള്ളത്. കായിക രംഗത്ത് രാജ്യാന്തര തലത്തിൽ നേട്ടങ്ങളുള്ള താരങ്ങളെ സർക്കാർ സർവീസിലെ പ്രധാന ചുമതലകൾ നൽകി ആദരിക്കണമെന്നാണ് യുപി സർക്കാരിന്റെ നയം. രേഖകൾ പരിശോധിച്ചശേഷം റിങ്കു സിങ് ഉൾപ്പടെ ഏഴു താരങ്ങൾക്കു നിയമനം നൽകാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
യുവാക്കളെ പ്രചോദിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരം നിയമനങ്ങളെന്നാണു യുപി സർക്കാർ പറയുന്നത്. നിലവിൽ ഉത്തർപ്രദേശ് സർക്കാരിന്റെ വിവിധ പദ്ധതികളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് റിങ്കു സിങ്. സ്വന്തം ജില്ലയിലെ പ്രൈമറി സ്കൂളുകളുടെ നടത്തിപ്പിന്റെ മേൽനോട്ടമാണു റിങ്കുവിനു ലഭിക്കുക. സ്കൂളുകളിലെ പരിശോധന, അധ്യാപകരുടെ പ്രകടനം, സർക്കാർ നയങ്ങൾ നടപ്പാക്കൽ തുടങ്ങി, ബ്ലോക്ക്തല വിദ്യാഭ്യാസ ഓഫിസർമാരെ കൈകാര്യം ചെയ്യൽ വരെ ‘ബിഎസ്എ’യുടെ ചുമതലയാണ്.
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫിസറായ റിങ്കുവിന് 70,000 മുതൽ 90,000 വരെ മാസ ശമ്പളമായി ലഭിക്കും. അതിനു പുറമേ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. റിങ്കുവിന്റെ പിതാവിന് ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ജോലിയാണ്. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയതോടെയാണു താരത്തിന്റെ കരിയർ മാറുന്നത്. ഇന്ത്യയ്ക്കായി 33 ട്വന്റി20 മത്സരങ്ങളും രണ്ട് ഏകദിന മത്സരങ്ങളും റിങ്കു സിങ് കളിച്ചിട്ടുണ്ട്.
English Summary:








English (US) ·