Published: April 22 , 2025 02:45 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്രയേറെ ബുദ്ധിമുട്ടുന്നത് മുൻപു കണ്ടിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഐപിഎലിലെ എട്ടു മത്സരങ്ങളിൽ ആറും തോറ്റ ചെന്നൈ പോയിന്റു പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. ചെന്നൈയുടെ മോശം അവസ്ഥയിൽ പരിശീലകനും മാനേജ്മെന്റും മുതൽ താരലേലം വരെ കാരണമാകുമെന്നു റെയ്ന ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘താരേലലത്തിൽ കഴിവുള്ള യുവതാരങ്ങൾ എത്രയോ ഉണ്ടായിരുന്നു. സെഞ്ചറി നേടിയ പ്രിയൻഷ് ആര്യ ലേലത്തിൽ വന്നു. പ്രധാന താരങ്ങളിൽ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരെല്ലാം വന്നു. എന്നാല്‍ പണം കയ്യിലുണ്ടായിട്ടും ഇവരെയൊന്നും സ്വന്തമാക്കിയില്ല. ടീം മാനേജ്മെന്റിനാണ് ഇതിന്റെ ഉത്തരവാദിത്തം.’’– റെയ്ന വ്യക്തമാക്കി. അതേസമയം ചെന്നൈയുടെ യുവ താരങ്ങളിൽനിന്ന് കളി മാറ്റാൻ ശേഷിയുള്ളൊരു ഇന്നിങ് ഇതുവരെ കണ്ടിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ഹർഭജൻ സിങ്ങും വ്യക്തമാക്കി.
‘‘ചെന്നൈയ്ക്കു വേണ്ടി യുവതാരങ്ങളെ കണ്ടെത്തുന്നവർ മാനേജ്മെന്റിനു ശരിയായ വിവരങ്ങൾ തന്നെയാണോ നൽകുന്നത്? ഇക്കാര്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.’’– ഹർഭജൻ സിങ് വ്യക്തമാക്കി. രണ്ടു വിജയങ്ങളിൽനിന്ന് നാലു പോയിന്റു സ്വന്തമാക്കാൻ മാത്രമാണു ചെന്നൈ സൂപ്പർ കിങ്സിന് ഇതുവരെ സാധിച്ചിട്ടുള്ളത്. ഇനിയൊരു മത്സരം കൂടി തോറ്റാൽ, ചെന്നൈയുടെ പ്ലേഓഫ് സാധ്യതകള്‍ പൂർണമായും അവസാനിക്കും. 25ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.
English Summary:








English (US) ·