10 August 2025, 03:41 PM IST

മുഹമ്മദ് സല/ സുലൈമാൻ അൽ ഉബൈദ് | Photo: AFP/ UEFA
'പലസ്തീന്‍ പെലെ' എന്നറിയപ്പെടുന്ന ഫുട്‌ബോള്‍ താരം സുലൈമാന്‍ അല്‍ ഉബൈദിന്റെ മരണത്തില്‍ യുവേഫയോട് ചോദ്യങ്ങളുമായി ലിവര്‍പൂള്‍ താരം മുഹമ്മദ് സല. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ സുലൈമന്‍ അല്‍ ഉബൈദ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അല്‍ ഉബൈദിന് ആദരാഞ്ജലി അര്‍പ്പിച്ച് യുവേഫ എക്‌സില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. ഇത് റീപോസ്റ്റ് ചെയ്താണ് സല ചോദ്യങ്ങള്‍ ചോദിച്ചത്.
'പലസ്തീന്‍ പെലെ എന്നറിയപ്പെടുന്ന സുലൈമാന്‍ അല്‍ ഉബൈദിന് വിട. ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയങ്ങളില്‍പോലും ഒട്ടേറെ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രതിഭ' എന്നാണ് യുവേഫ എക്‌സില്‍ കുറിച്ചത്. 'അദ്ദേഹം എങ്ങനെ, എവിടെ വെച്ച്, എന്തുകൊണ്ട് മരിച്ചു എന്ന് ഞങ്ങളോട് പറയാമോ?' എന്നാണ് ഇത് റീപോസ്റ്റ് ചെയ്ത് സല ചോദിച്ചത്.
വടക്കന്‍ ഗാസയില്‍ സഹായവിതരണ കേന്ദ്രത്തില്‍ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോള്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാന്‍ അല്‍ ഉബൈദ് കൊല്ലപ്പെട്ടത്. എന്നാല്‍ ഈ വിവരങ്ങളൊന്നും യുവേഫ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലില്ല. സലയുടെ ഈ ചോദ്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കഴിഞ്ഞ ദിവസം പങ്കുവെച്ച സലയുടെ ഈ പോസ്റ്റ് ഇതുവരെ 10 ലക്ഷം പേര്‍ ലൈക്ക് ചെയ്തു. മൂന്ന് ലക്ഷം പേര്‍ റീപോസ്റ്റും ചെയ്തു.
2007-ലാണ് സുലൈമാന്‍ അല്‍ ഉബൈദ് പലസ്തീന്‍ ദേശീയ ടീമില്‍ അരങ്ങേറിയത്. രാജ്യത്തിനായി 24 മത്സരങ്ങളില്‍ കളിച്ചു. 2010-ലെ വെസ്റ്റ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ യെമെനെതിരെ നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. 41-കാരനായ അദ്ദേഹം കരിയറില്‍ 100-ലധികം ഗോളുകള്‍ നേടിയിട്ടുണ്ട്.
Content Highlights: shot prima mohamed salah calls retired uefa connection connected sidesplitting of mandate pele








English (US) ·