Published: September 18, 2025 01:28 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിലെ പാക്കിസ്ഥാൻ– യുഎഇ മത്സരത്തിനിടെ പാക്കിസ്ഥാൻ ഫീൽഡറുടെ ത്രോയിൽ പന്ത് തലയിൽ വീണ് അംപയർക്കു പരുക്ക്. ചൊവ്വാഴ്ച നടന്ന നിർണായക മത്സരത്തിനിടെയാണ് ശ്രീലങ്കൻ അംപയർ രുചിര പലിയഗുരുകെ പരുക്കേറ്റു പുറത്തായത്. മത്സരത്തിൽ യുഎഇ ബാറ്റിങ്ങിനിടെ ആറാം ഓവറിലായിരുന്നു സംഭവം. പാക്കിസ്ഥാൻ ഫീൽഡർ പന്തെടുത്ത് ബോളറായ സയിം അയൂബിന് എറിഞ്ഞുകൊടുക്കുന്നതിനിടെ അംപയറുടെ ചെവിയുടെ ഭാഗത്തു തട്ടുകയായിരുന്നു.
അംപയര്‍ക്കു പരുക്കേറ്റതിനെ തുടർന്ന് മത്സരം കുറച്ചുനേരത്തേക്കു നിർത്തിവച്ചു. വേദന അനുഭവപ്പെട്ടതോടെ രുചിര പലിയഗുരുകെ ഗ്രൗണ്ട് വിട്ടു. റിസർവ് അംപയറായ ബംഗ്ലദേശിന്റെ ഗാസി സൊഹേലാണു പിന്നീടു മത്സരം നിയന്ത്രിച്ചത്. ശ്രീലങ്ക അംപയര്‍ക്കു പരുക്കേൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
യുഎഇക്കെതിരെ 41 റൺസ് ജയവുമായി പാക്കിസ്ഥാൻ ഏഷ്യാകപ്പിന്റെ സൂപ്പർ ഫോർ റൗണ്ടിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി. അർധ സെഞ്ചറി നേടിയ ഫഖർ സമാന്റെ (36 പന്തിൽ 50) ഇന്നിങ്സാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ യുഎഇയുടെ പോരാട്ടം 105ൽ ഒതുങ്ങി.
English Summary:








English (US) ·