Published: November 24, 2025 04:12 PM IST
1 minute Read
മുംബൈ∙ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്കു ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. പലാശ് മുച്ഛൽ സ്മൃതിയെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തിയ വിഡിയോയും താരം ഇൻസ്റ്റഗ്രാമിൽനിന്നു നീക്കം ചെയ്തിട്ടുണ്ട്.
സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളും ഇന്ത്യൻ താരങ്ങളുമായ ജമീമ റോഡ്രിഗസ്, ശ്രേയാങ്ക പാട്ടീൽ എന്നിവർ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട റീലുകൾ പങ്കുവച്ചിരുന്നു. വിവാഹം മാറ്റിവച്ചതിനു പിന്നാലെ ഇതും നീക്കം ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് സ്മൃതിയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സംഗ്ലിയിലുള്ള ഫാം ഹൗസായിരുന്നു വിവാഹ വേദി. വെള്ളി, ശനി ദിവസങ്ങളിൽ ഹൽദി, സംഗീത് ആഘോഷങ്ങൾ നടത്തിയ ശേഷമാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ വിവാഹം മാറ്റിവച്ചത്.
ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് സ്മൃതിയുടെ പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഉടൻ തന്നെ ആംബുലന്‍സെത്തിച്ച് ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. ശ്രീനിവാസ് മന്ഥനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്മൃതിയും ബന്ധുക്കളും ആശുപത്രിയിൽ തുടരുകയാണ്.
അതേസമയം സ്മൃതിയുടെ വരനായ പലാശ് മുച്ഛലിന് വിവാഹ വേദിയിൽവച്ച് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പലാശ്, സംഗ്ലിയിലെ ഹോട്ടലിൽ തുടരുകയാണ്. മാറ്റിവച്ച വിവാഹം എന്നാണു നടത്തുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
English Summary:








English (US) ·