02 August 2025, 01:03 PM IST

റഹ്മാൻ, കലാഭവൻ നവാസ് | ഫോട്ടോ: Facebook
അന്തരിച്ച നടൻ കലാഭവൻ നവാസിന് അനുശോചന പ്രവാഹം. നവാസിന്റെ മരണം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് നടൻ റഹ്മാൻ പറഞ്ഞു. പ്രാർത്ഥിക്കുകയല്ലാതെ എന്താണ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിലാണ് റഹ്മാൻ ഇങ്ങനെ പറഞ്ഞത്.
"പൂർത്തിയാകാതെ പോയ ഒരു സിനിമയുടെ ദുബായിയിലെ സെറ്റിൽ വച്ചാണ്, വർഷങ്ങൾക്കു മുമ്പ്, നവാസിനെയും സഹോദരൻ നിയാസിനെയും പരിചയപ്പെടുന്നത്. ആ സിനിമയിൽ എൻ്റെ കൂട്ടുകാരൻ്റെ വേഷമായിരുന്നു നവാസിന്. പിന്നീടുള്ള കൂടിക്കാഴ്ചകൾ അപൂർവമായിരുന്നെങ്കിലും, ആ കൂട്ട് എന്നും മനസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ പൂർത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. പ്രാർത്ഥിക്കുകയല്ലാതെ എന്താണ് ചെയ്യുക? ആദരാഞ്ജലികൾ." റഹ്മാന്റെ വാക്കുകൾ.
നവാസിനെ എറണാകുളത്തെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചോറ്റാനിക്കരയിൽ എത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനിൽനിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
പ്രശസ്ത നാടക-സിനിമാ നടൻ അബൂബക്കറിന്റെ മകനാണ്. മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നവാസ് ഒട്ടേറെ സിനികളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും നടനാണ്.
Content Highlights: Actor Rahman mourns the untimely demise of Kalabhavan Navas. He shared his grief connected societal media
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·