Published: September 24, 2025 10:55 AM IST
1 minute Read
ദുബായ് ∙ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ഇന്ന് ബംഗ്ലദേശിനെ നേരിടുമ്പോൾ ഇന്ത്യൻ ആരാധകർ പ്രാർഥനയിലാണ്; ഈ സൂപ്പർ ടീമിനുമേൽ ആരുടെയും കണ്ണു തട്ടരുതേ എന്ന്! പ്രഹരശേഷിയുള്ള ബാറ്റർമാരും അച്ചടക്കമുള്ള ബോളിങ് നിരയുമായി ടൂർണമെന്റിലെ ഫേവ്റിറ്റുകളായി മാറിയ ഇന്ത്യൻ ടീമിന് ഇന്നു ബംഗ്ലദേശിനെ മറികടന്നാൽ ഫൈനലിൽ സ്ഥാനമുറപ്പിക്കാം.
ട്വന്റി20യിൽ ഇതുവരെ ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ പതിനാറിലും വിജയം നേടിയ ഇന്ത്യയ്ക്കു കണക്കിലും വലിയ മുൻതൂക്കമുണ്ട്. എന്നാൽ, ട്വന്റി20യുടെ പ്രവചനാതീത സ്വഭാവത്തിൽ പ്രതീക്ഷയർപ്പിച്ചാണ് ബംഗ്ലദേശ് ഒരു അട്ടിമറി വിജയത്തിനായി കോപ്പുകൂട്ടുന്നത്. ദുബായിൽ ഇന്ത്യൻ സമയം രാത്രി എട്ടുമുതലാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം.
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരായ 6 വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ഇന്ത്യയ്ക്ക് ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ടിലാണ് പ്രതീക്ഷ. 4 മത്സരങ്ങളിൽനിന്ന് 173 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററായ അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് 208 ആണ്.
കഴിഞ്ഞ മത്സരത്തിൽ തുടക്കത്തിൽ ആഞ്ഞടിച്ച സഹ ഓപ്പണർ ശുഭ്മൻ ഗില്ലും (158) തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തി. എന്നാൽ, ബംഗ്ലദേശ് ടീമിൽ 130നു മുകളിൽ സ്ട്രൈക്ക് റേറ്റുള്ള ബാറ്റർമാരില്ല. 2024 ഒക്ടോബറിൽ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയ മത്സരത്തിലാണ് ഇന്ത്യ ട്വന്റി20യിലെ തങ്ങളുടെ റെക്കോർഡ് സ്കോർ നേടിയത് (297).
English Summary:








English (US) ·