14 September 2025, 08:54 PM IST

സായിം അയ്യൂബ്, ജസ്പ്രീത് ബുംറ | x.com/CallMeSheri1_, PTI
ദുബായ്: ഏഷ്യാ കപ്പില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്നതാണ് ഇന്ത്യ-പാക് പോരാട്ടം. ഓപ്പറേഷന്‍ സിന്ദൂറിനും പഹല്‍ഗാം ഭീകരാക്രമണത്തിനും ശേഷം നടക്കുന്ന മത്സരമെന്ന നിലയില്‍ വലിയ പ്രാധാന്യം കൈവരിച്ച മത്സരമാണിത്. പാക് മുന്‍ ഓള്‍റൗണ്ടറായ തന്‍വീര്‍ അഹമ്മദ് മത്സരത്തിന് മുന്‍പേതന്നെ വെടിപൊട്ടിച്ചിരുന്നു. പാക് ബാറ്റര്‍ സായിം അയ്യൂബ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഓവറിലെ എല്ലാ പന്തുകളും സിക്‌സടിക്കുമെന്നായിരുന്നു വീമ്പിളക്കല്‍.
എന്നാല്‍, ആറു സികസ് പോയിട്ട് ഒരു റൺ പോലും നേടാന്‍ സായിം അയ്യൂബിനായില്ല. ബുംറയെ നേരിടാന്‍പോലും കാത്തുനിര്‍ത്താതെ ആദ്യ പന്തിൽത്തന്നെ ഹാര്‍ദിക് മടക്കിയയച്ചു. ക്യാച്ച് നേടിയതാവട്ടെ ബുംറയും. ഇന്ത്യയുടെ ആദ്യ ഓവര്‍ എറിഞ്ഞത് ഹാര്‍ദിക്കായിരുന്നു. ആദ്യ പന്ത് വൈഡെറിഞ്ഞ ഹാര്‍ദിക്, തുടര്‍ന്നെറിഞ്ഞ, നിയമപരമായ ആദ്യ പന്തില്‍ത്തന്നെ സായിമിനെ പുറത്താക്കി. ഹാര്‍ദിക്കെറിഞ്ഞ ഇന്‍സ്വിങ്ങറില്‍ ബാറ്റുവെച്ച സായിം ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് മടങ്ങി ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഒമാനെതിരേയും സായിം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.
തൊട്ടടുത്ത ഓവറാണ് ബുംറയെറിഞ്ഞത്. ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെയും മടക്കി. ആക്രമണോത്സുകതയോടെ ബാറ്റുവീശിയ ഹാരിസിനെ ബുംറ അധികനേരം ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. ഹാര്‍ദിക്കിന്റെ ക്യാച്ചിലാണ് പുറത്തായത്. ഓവറിലാകെ രണ്ട് റണ്‍സാണ് ബുംറ വഴങ്ങിയത്. പിന്നാലെ എട്ടാം ഓവറില്‍ ഫഖര്‍ സമാനെ (15 പന്തില്‍ 17) അക്ഷര്‍ പട്ടേലും മടക്കി. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍.
Content Highlights: Hardik Pandya Silences Saim Ayub After Pre-Match Boast








English (US) ·