06 June 2025, 03:58 PM IST
.jpg?%24p=a38706e&f=16x10&w=852&q=0.8)
വിരാട് കോലി ഐപിഎൽ ട്രോഫിയുമായി | AP
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൂപ്പർ താരം വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു. കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ എക്‌സില്‍ #ArrestKohli എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ദുരന്തത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്.
വിരാട് കോലിയുടെ യാത്ര കണക്കിലെടുത്താണ് ആര്‍സിബിയുടെ വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തിയതെന്ന് പലരും ആരോപിക്കുന്നു. കോലി ലണ്ടനിലേക്ക് മടങ്ങുന്നതായും സാമൂഹികമാധ്യമങ്ങളില്‍ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ദുരന്തത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടതൊഴിച്ചാല്‍ കോലി യാതൊരു ഉത്തരവാദിത്വവും പ്രകടിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു. താരങ്ങള്‍ സ്റ്റേഡിയത്തിന് നടുവില്‍ ഒത്തുകൂടുകയും ട്രോഫി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചു. കാണികള്‍ വന്‍ ആരവങ്ങളോടെയാണ് വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്. എന്നാൽ, ടീം വിക്ടറി പരേഡ് ഒഴിവാക്കി.
സംഭവത്തിൽ ആർസിബിയുടെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
Content Highlights: apprehension virat kohli trending societal media








English (US) ·