മുജീബുര്‍റഹ്മാന്‍ കരിയാടന്‍
നിവിന്‍ പോളിയുടെ ജസ്റ്റിന്‍ ഡേവിഡും മമിതാ ബൈജുവിന്റെ ആഷ്‌ലിയും ചേര്‍ന്നൊരുക്കുന്ന ഫീല്‍ഗുഡ് പ്രണയ ചിത്രമെന്ന വിശേഷണമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന് ചേരുക. ഇവരോടൊപ്പം സംഗീത് പ്രതാപും പാര്‍വതി അയ്യപ്പദാസും ശ്രിന്ധയും മീനാക്ഷിയും ഷമീര്‍ ഖാനും റോഷന്‍ ഖാനും വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്കും സ്വഭാവ നടനിലേക്കും കൂടുമാറ്റം നടത്തുന്ന സുരേഷ് കൃഷ്ണയും നായകനായും വില്ലനായും കൊമേഡിയനായുമൊക്കെ തിളങ്ങുന്ന വിനയ് ഫോര്‍ട്ടുമൊക്കെ ചേരുമ്പോള്‍ രണ്ടര മണിക്കൂര്‍ നേരം ചിരിച്ചും സങ്കടപ്പെട്ടുമൊക്കെ കാണികള്‍ക്ക് മികവുറ്റ ദൃശ്യവിരുന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒരുക്കിയിരിക്കുന്നത്.
മികച്ച രചനയും ബോറടിപ്പിക്കാത്ത ഒന്നാം പകുതിയുമാണ് ബെത്‌ലഹേമിന്റേത്. രണ്ടാം പകുതിയുടെ ചെറിയ ഭാഗം ലാഗിംഗ് ആണോ എന്ന് തോന്നിച്ചേക്കുമെങ്കിലും അവസാന ഭാഗത്തേക്കെത്തുമ്പോള്‍ കാണികളെ മുഴുവന്‍ മറ്റൊരു സ്‌നേഹക്കൂട്ടിലൊതുക്കുകയും എല്ലാവരേയും കയ്യടിപ്പിച്ച് അവസാനിപ്പിക്കുകയും ചെയ്യുന്നു ബെത്‌ലഹേം കുടുംബ യൂണിറ്റ്.
അങ്കമാലിയിലെ കൃസ്ത്യന്‍ പശ്ചാതലത്തിലാണ് സിനിമ പുരോഗമിക്കുന്നത്. ടൈറ്റില്‍ എഴുതിക്കാണിക്കുന്നേടത്ത് തിയേറ്ററിലിരിക്കുന്ന പ്രേക്ഷകരെല്ലാം വിമാനത്തിനകത്താണെന്ന തോന്നലുണ്ടാക്കുന്ന വിധത്തില്‍ ശബ്ദവും അനൗണ്‍സ്‌മെന്റുമായാണ് സിനിമ തുടുങ്ങുന്നത്. അയര്‍ലാന്റില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്ന ആഷ്‌ലിയും അവളെ കൂട്ടാനെത്തുന്ന മാതാപിതാക്കളും വീട്ടിലേക്കുള്ള കാര്‍ യാത്രയുമായി തുടങ്ങുന്ന സിനിമ ഫ്‌ളാഷ് ബാക്കിലൂടെയാണ് കാഴ്ചക്കാരിലേക്ക് പ്രവേശിക്കുന്നത്.
മുണ്ടക്കയത്തു നിന്നും വീടും സ്ഥലവും വിറ്റ് അങ്കമാലി പരിസരത്ത് താമസത്തിനെത്തുന്ന കുടുംബവും അവരുടെ അയല്‍ക്കാരും പള്ളിക്കു ചുറ്റുമുള്ള കുടുംബങ്ങളുമായാണ് കഥ പുരോഗമിക്കുന്നത്. ജെന്‍സി സിനിമകള്‍ക്കിടയില്‍ പുതുതലമുറയേയും തൊട്ടുമുമ്പുള്ള ഒന്നോ രണ്ടോ തലമുറകളേയും ബന്ധിപ്പിക്കുന്ന രീതിയിലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒന്നുകില്‍ കൗമാരക്കാര്‍ക്കും യൗവനാരംഭത്തിലുള്ളവര്‍ക്കും അല്ലെങ്കില്‍ അവരുടെ മുമ്പുള്ള തലമുറകള്‍ക്ക് മനസ്സിലാവുന്ന വിധത്തിലാണ് അടുത്ത കാലത്തെ സിനിമകളൊക്കെ വന്നിട്ടുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായി ഇരു തലമുറകളേയും ബന്ധിപ്പിക്കുന്ന തരത്തില്‍ തിരക്കഥ ഒരുക്കാനായത് സംവിധായകനും സഹ എഴുത്തുകാരുമായ ഗിരീഷ് എ ഡിയുടേയും കിരണ്‍ ജോസിയുടേയും മികവാണ് കാണിക്കുന്നത്.
സിനിമയുടെ കാസ്റ്റിംഗും ഭംഗിയായിട്ടുണ്ട്. ശ്രിന്ധയേയും മീനാക്ഷി രവീന്ദ്രനേയും പോലുള്ള 'കടുകു വറുക്കുന്ന' കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെ സഹോദരിമാരായി കൊണ്ടുവന്നത് ആ കുടുംബത്തിന്റെ 'സ്വഭാവ സവിശേഷത' പറയാതെ തന്നെ കാണികള്‍ക്ക് മനസ്സിലാക്കാന്‍ ഉപകരിക്കുന്നുണ്ട്.
പ്രേമലുവില്‍ 'ജസ്റ്റ് കിഡ്ഡിംഗ്' പറഞ്ഞ് പ്രേക്ഷകരെ വശത്താക്കിയ ശ്യാം മോഹന്‍ ബെത്‌ലഹേമിലും കാണികളെ കയ്യിലെടുക്കുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കുന്നുണ്ട്.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു തുടങ്ങി കൗമാര പ്രണയങ്ങള്‍ അവതരിപ്പിച്ച ഗിരീഷ് എ ഡി കൗമാരത്തില്‍ നിന്നും ഒരല്‍പം കൂടി മുതിര്‍ന്ന പ്രായത്തിലുള്ള യുവാവിന്റേയും വിദ്യാര്‍ഥിനിയുടേയും പ്രണയത്തിലേക്കാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് കൊണ്ടുപോകുന്നത്.
ഗ്രാമത്തിന്റേയും കുടുംബങ്ങളുടേയും പശ്ചാതലത്തിലാണ് ഈ പ്രണയ കഥ പറയുന്നത്. മുതിര്‍ന്ന യുവാവ് എന്ന നിലയില്‍ തന്റെ പ്രണയത്തെ പക്വതയോടെയാണ് ജസ്റ്റിന്‍ കൈകാര്യം ചെയ്യുന്നത്. ഈ സിനിമയുടെ പ്രത്യേകതയും അത്തരമൊരു പക്വത തന്നെയാണ്.
കഥ പറച്ചിലിനിടയില്‍ സമയം ദീര്‍ഘിപ്പിക്കാനോ കണക്ഷനുകളിലേക്ക് എത്താനോ ഉള്ള പാലമായി ചില രംഗങ്ങള്‍ ചേര്‍ത്തുവെച്ചത് അത്രയ്ക്കങ്ങ് അനുയോജ്യമല്ലെങ്കിലും എല്ലാതരം പ്രേക്ഷകരേയും ആകര്‍ഷിക്കുക എന്നൊരു ലക്ഷ്യം കൂടി തിരക്കഥാ രചയിതാക്കള്‍ അതില്‍ കണ്ടിട്ടുണ്ടാകാം.
അടിയും ഇടിയും നിറഞ്ഞ ചിത്രങ്ങള്‍ക്കിടയില്‍ ഓണത്തിന്റെ ശാന്തതയും സൗമ്യതയും ഹൃദ്യതയും നിറച്ച് കുടുംബത്തോടെ കാണാന്‍ അനുയോജ്യമാണ് പേരുപോലെ തന്നെ ബെത്‌ലഹേം കുടുംബ യൂണിറ്റ്.
അജ്മല്‍ സാബുവിന്റെ ക്യാമറയ്ക്ക് ഗ്രാമീണ ചാരുത മാത്രമല്ല സിനിമ മൊത്തത്തില്‍ ആവശ്യപ്പെടുന്ന നിഷ്‌കളങ്കത കൂടി സംവദിക്കാന്‍ സാധിച്ചിട്ടുണ്ട്. അലോസരങ്ങളില്ലാതെ മുന്നേറുന്ന സിനിമയ്ക്ക് അനുയോജ്യമായി വിഷ്ണു വിജയ് സംഗീതം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ആകാശ് ജോസഫ് വര്‍ഗ്ഗീസിന്റെ എഡിറ്റിംഗും ഒപ്പം നില്‍ക്കുന്നു. കേട്ടുകേട്ടിരുന്നാല്‍ ഉള്ളിലേക്ക് കയറുന്നുണ്ട് വിനായക് ശശികുമാറിന്റെ ഗാനത്തിലെ വരികള്‍.
ഫഹദ് ഫാസില്‍ ആന്റ് ഫ്രന്റ്‌സിന്റേയും ഭാവനാ സ്റ്റുഡിയോസിന്റേയും ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌ക്കരനും ചേര്‍ന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് നിര്‍മിച്ചിരിക്കുന്നത്. പ്രേമലുവിന് ശേഷം ഗിരീഷ് എ ഡി സംവിധാനവും ഭാവനാ സ്റ്റുഡിയോസ് നിര്‍മാണവും നടത്തുന്ന സിനിമയാണിത്.




English (US) ·