Published: July 03 , 2025 08:26 PM IST Updated: July 03, 2025 09:02 PM IST
1 minute Read
ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. മത്സരത്തിൽ 387 പന്തുകൾ നേരിട്ട ഗിൽ 269 റണ്‍സെടുത്തു പുറത്തായി. ജോഷ് ടോങ്ങിന്റെ പന്തിൽ ഒലി പോപ് ക്യാച്ചെടുത്താണു ഗില്ലിനെ മടക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ബർമിങ്ങാമിൽ ഗിൽ സ്വന്തമാക്കിയത്.
2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോലി പുറത്താകാതെ നേടിയ 254 റൺസെന്ന റെക്കോർഡാണു ഗിൽ പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഡബിൾ സെഞ്ചറി നേടുന്ന ആദ്യ ഏഷ്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയാണു ഗിൽ. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 311 പന്തുകളിൽനിന്നാണ് ഗിൽ 200 റൺസ് പിന്നിട്ടത്. രണ്ട് സിക്സുകളും 21 ഫോറുകളും താരം ബൗണ്ടറി കടത്തി. ആദ്യ ദിനം 199 പന്തുകളിൽനിന്നാണ് ഗിൽ സെഞ്ചറിയിലെത്തിയത്.
അഞ്ചിന് 211 എന്ന നിലയിൽനിന്ന് ഇന്ത്യൻ സ്കോർ 500 പിന്നിടുന്നതിൽ ഗില്ലിന്റെ പ്രകടനം നിർണായകമായി. ടെസ്റ്റിലും ഏകദിനത്തിലും ഡബിൾ സെഞ്ചറികളും ട്വന്റി20യിൽ സെഞ്ചറിയുമുള്ള രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണു ഗിൽ. രോഹിത് ശര്‍മയാണ് ഈ മൂന്നു നേട്ടങ്ങളും സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.
English Summary:








English (US) ·