29 May 2025, 03:04 PM IST
.jpg?%24p=3230b7b&f=16x10&w=852&q=0.8)
മഹാരാജാസ് കോളേജ് കവാടം| ഫോട്ടോ:മാതൃഭൂമി
കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ ചരിത്രപരമായ സംഭാവന നൽകിയിട്ടുള്ള എറണാകുളം മഹാരാജാസ് കോളേജ് ശതോത്തര സുവർണ ജൂബിലി ആഘോഷിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിച്ച ആഘോഷങ്ങൾ ഈയൊരു വർഷം മുഴുവൻ നീണ്ടുനിൽക്കും. ശതോത്തര ജൂബിലിയുടെ ഭാഗമായി മഹാരാജാസ് ഒരു വീഡിയോ ഗാനം പ്രസിദ്ധീകരിച്ചിരിക്കുന്നു. കലാരംഗത്തും സാഹിത്യരംഗത്തും രാഷ്ട്രീയ മേഖലയിലും സുപ്രസിദ്ധരായ നിരവധി വ്യക്തിത്വങ്ങൾ പഠിച്ചിറങ്ങിയ മഹാരാജാസ് കോളേജിന്റെ സാംസ്കാരിക ചരിത്രത്തെ വിളംബരംചെയ്യുന്ന ഗാനം എഴുതിയത് മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥിയും പ്രൊഫസറും പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവുമായ ഡോ. മധു വാസുദേവനാണ്. ഗാനത്തെപ്പറ്റി മധു വാസുദേവൻ പറയുന്നതിങ്ങനെയാണ് - "മൂന്നോ നാലോ മിനിറ്റ് ദൈർഘ്യമുള്ള ഒരു ഗാനത്തിൽ ഒതുക്കാൻ കഴിയുന്നതല്ല, മഹാരാജാസ് കോളേജിന്റെ പാരമ്പര്യവും സാംസ്കാരിക മഹത്വവും. ലോകത്തിന്റെ ഏതു മൂലയിൽ ചെന്നാലും അവിടെ ഒരു മഹാരാജാസുകാരൻ ഉണ്ടാവും എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ ഗാനം അവരെയെല്ലാം വൈകാരികമായി ഒരുമിപ്പിക്കാൻ സഹായിക്കും എന്ന് ഞാനും വിശ്വസിക്കുന്നു." ആ ലക്ഷ്യം സാധിക്കാൻ ഈ ഗാനത്തിന് കഴിയുമെന്ന് പതിനായിരക്കണക്കിന് ഷെയറിങ്ങുകളിലൂടെ തെളിയിക്കപ്പെടുന്നു.
"മനുഷ്യനെന്ന പദത്തിനർഥം പറഞ്ഞുതന്ന കലാലയമേ..." എന്നു തുടങ്ങുന്ന വീഡിയോ ഗാനം കേവലം ഗൃഹാതുരതയെ തഴുകിപ്പോകുന്നതല്ല. അത് മഹാരാജാസ് കോളേജ് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന മഹത്തായ ആദർശത്തെ ഓർമിപ്പിക്കുന്നു. മതഭേദങ്ങൾക്കപ്പുറമുള്ള ഐക്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു കലാലയ പൈതൃകത്തെയും സമത്വത്തിന്റെ സന്ദേശത്തെയും ഈ ഗാനം അടയാളപ്പെടുത്തുന്നു. “കടന്നുചെല്ലാത്തിടങ്ങളില്ലീ കലാലയത്തിൻ മക്കൾ” എന്ന് കൃത്യമായി പറഞ്ഞുകൊണ്ട് കേരള സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുന്ന മഹാരാജാസുകാരെ എടുത്തുകാട്ടുന്നു. എത്ര ദൂരേക്കുപോയാലും അമ്മയുടെ തിരുമുന്നിൽ തിരിച്ചുവരാൻ തുടിക്കുന്ന മക്കളുടെ മനസികാവസ്ഥ ഈ ഗാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
വരുന്ന നൂറ്റാണ്ടുകളെയും നയിക്കാൻ പോന്ന സാംസ്കാരിക സമ്പത്തുള്ള മഹാരാജാസ് കോളേജിന് കരുത്തുപകരാനുള്ള പ്രതിജ്ഞാബദ്ധതയോടെ അവസാനിക്കുന്ന ഗാനത്തിന് സോഷ്യൽ മീഡിയയിലൂടെ പ്രചാരമേറുകയാണ്. ഒരു തീം സോങ്ങ് എന്നതിലുപരി മഹാരാജാസ് കോളേജിന്റെ ആത്മാവിന്റെ സംഗീതഭാഷ്യമാണ് ഈ വീഡിയോഗാനം. അതിൽ നൂറ്റൻപതാണ്ടു പഴക്കമുള്ള ഒരു കലാലയത്തിന്റെ വളർച്ചയുടെ കഥ പറയുന്നുണ്ട്. നവീനതയെയും പൈതൃകത്തെയും കലാപരമായി സമന്വയിപ്പിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചരിത്രപരമായ രേഖപ്പെടുത്തലുണ്ട്. പ്രശസ്ത കർണാടക സംഗീതജ്ഞയും മഹാരാജാസിലെ അധ്യാപികയുമായ ഡോ. എൻ ജെ നന്ദിനി ഈണം നൽകിയ ഗാനം പാടിയത് ഇവിടുത്തെ സംഗീത വിദ്യാർഥികളാണ്.
Content Highlights: Maharajas College, Ernakulam celebrates its centenary with a caller video song





English (US) ·