19 May 2025, 08:24 PM IST

ഇംപ്രോവ് നാടകക്കളരി സമാപന സമ്മേളനത്തിൽ കലാധരൻ സംസാരിക്കുന്നു | ഫോട്ടോ: ബിജു കാരക്കോണം
തിരുവനന്തപുരം: ലണ്ടനിലെ പ്രശസ്ത നാടക പ്രവർത്തകനും അഭിനേതാവും നാടക സംവിധായകനുമായ മനോജ് ശിവയുടെ നേതൃത്വത്തിൽ സെന്റർ ഫോർ ആർട്‌സ് ആൻഡ് കൾച്ചറൽ സ്റ്റഡീസ് (CACS) സംഘടിപ്പിച്ച ഇംപ്രോവ് നാടകക്കളരി 2025 സമാപിച്ചു. ഒന്നുമില്ലായ്മയിൽ നിന്നും തന്റെ മനോധർമത്തിനനുസരിച്ച് ഇംപ്രവൈസേഷൻ നടത്തുന്ന പ്രക്രിയയെയാണ് ഇംപ്രോവ് എന്ന ചുരുക്കപ്പേരിൽ മനോജ് ആവിഷ്കരിച്ച് അവതരിപ്പിച്ച ഈ നാടകക്കളരി.
മൂന്ന് ശ്രദ്ധേയമായ തത്സമയ നാടകാവതരണങ്ങളോടെയാണ് ശിൽപശാല പര്യവസാനിച്ചത്. ഇവയോടൊപ്പം സംഗീതം, കവിത, അഭിനയം എന്നിവയിലെ നിരവധി തത്സമയ പ്രകടനങ്ങളും അരങ്ങേറി. നടനും സംവിധായകനുമായ കലാധരൻ, ഛായാഗ്രാഹകൻ അഴകപ്പൻ എന്നിവരും മുഖ്യാതിഥികളായി പങ്കെടുത്തു. നമ്മുടെ നാട് ഒരുകാലത്തു നാടക സംസ്കാരത്തിൽ സമ്പന്നമായിരുന്നുവെന്നും ഇന്ന് അതിൽനിന്നും വളരെയേറെ പുറകോട്ടു പോയിരിക്കുന്നെന്നും കലാധരൻ ചൂണ്ടിക്കാട്ടി.
മലയാള സിനിമയിലെ രണ്ടു ഇംപ്രവൈസേഷൻ ലെജൻഡുകളാണ് മോഹൻലാലും ജഗതി ശ്രീകുമാറുമെന്ന് ഛായാഗ്രാഹകൻ അളഗപ്പൻ അഭിപ്രായപ്പെട്ടു. മോഹൻലാൽ റിഹേഴ്സലിൽ ചെയ്യുന്നതായിരിക്കില്ല ഫൈനൽ ടേക്കിൽ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ക്യാമറ ചെയ്യുന്ന വേളയിൽ ജഗതി ശ്രീകുമാർ പലപ്പോഴും എന്റെ കാതിൽ രഹസ്യമായി വന്നു പറയാറുണ്ട് 'അണ്ണാ ഞാൻ ഈ ഷോട്ടിൽ ഒരു സാധനം ഇടും അണ്ണൻ ക്യാമറാ ഓഫ് ചെയ്യരുത്' എന്നും. അതെപ്പോഴും ഡയറക്ടർ പോലും അറിയുന്നത് ചെയ്‌തു കഴിയുമ്പോൾ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെറുമൊരു നാടക അഭിനയ ഇംപ്രവൈസേഷൻ എന്നതിനപ്പുറം ഇതിന്റെ ഗോൾഡൻ റൂളുകൾ എങ്ങെനെ ദൈനദിന ജീവിതത്തിൽ കൊണ്ടുവരാമെന്നാണ് ഈ വർക്ഷോപ്പിലൂടെ താൻ പകർന്നുനൽകിയതെന്ന് ശിൽപശാലനയിച്ച മനോജ് ശിവ അഭിപ്രായപ്പെട്ടു.
Content Highlights: Manoj Shiva`s improv workshop, focusing connected spontaneity and exertion successful regular life
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·