മനോരോ​ഗികൾ അവരെ കളിയാക്കി, 'ചാന്തുപൊട്ട്' കാരണം വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു- ബെന്നി പി നായരമ്പലം

9 months ago 10

benny p nayarambalam dileep gopika

ബെന്നി പി. നായരമ്പലം, ചാന്തുപൊട്ട് സിനിമയിൽ ദിലീപും ഗോപികയും | Photo: Facebook/ Benny P Nayarambalam, Mathrubhumi Archives

'ചാന്തുപൊട്ട്' സിനിമ കാരണം വിഷമിക്കേണ്ടിവന്നവരോട് ക്ഷമ ചോദിക്കുന്നതായി തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ട്രാന്‍സ്‌ജെന്‍ഡറല്ല. സ്‌ത്രൈണതദുരന്തമായി തീരുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചാന്തുപൊട്ട് എന്ന പേര് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കളിയാക്കാന്‍ ഉപയോഗിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും അത് തങ്ങള്‍ ചിന്തിക്കുകപോലും ചെയ്യാതിരുന്ന കാര്യമാണെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബെന്നി പി. നായരമ്പലത്തിന്റെ വാക്കുകള്‍:
'ചാന്തുപൊട്ട്' ഇവരെ ചേര്‍ത്തുനിര്‍ത്താന്‍വേണ്ടി എഴുതിയതാണ്. സ്‌ത്രൈണതദുരന്തമാകുന്ന കഥാപാത്രമായാണ് നമ്മള്‍ അവതരിപ്പിച്ചത്. നമ്മുടെ കഥാപാത്രം ട്രാന്‍സ്‌ജെന്‍ഡറേയല്ല. എഴുത്തുകാരന്‍ എന്ന രീതിയില്‍ പോസിറ്റീവ് ആംഗിള്‍ ആണ് ഞാനും ലാല്‍ജോസും കണ്ടത്.

പക്ഷേ 'ചാന്തുപൊട്ട്' എന്ന ടൈറ്റില്‍ ഇത്തരം ആള്‍ക്കാരെ ഇവിടുത്തെ സമൂഹം വിളിക്കാന്‍ തുടങ്ങിയതാണ് അവരെ വേദനിപ്പിച്ചത്. അതിനൊരുകാരണം നമ്മുടെ സിനിമയായതില്‍, നമ്മള്‍ അത് ചിന്തിക്കാതെയാണെങ്കില്‍ പോലും വളരെ സങ്കടം ഉണ്ടാക്കിയ കാര്യമാണ്.

ആ സിനിമ വന്നതുകൊണ്ട് അവര്‍ കൂടുതല്‍, മനോരോഗികളായിട്ടുള്ള ആളുകള്‍ ഇവരെ കളിയാക്കാന്‍ തുടങ്ങി. പക്ഷേ, അവരെ ഇപ്പോള്‍ സര്‍ക്കാര്‍ തലത്തിലായാലും സമൂഹവും നല്ല പരിഗണന കൊടുത്ത് ഒപ്പത്തിനൊപ്പം നിര്‍ത്തുന്നുണ്ട്.

കാലംമാറുന്നതിന് അനുസരിച്ച് എല്ലാം മാറിക്കൊണ്ടിരിക്കും. അവര്‍ നമ്മളെപ്പോലെ ഒരു ജെന്‍ഡര്‍ തന്നെയാണ്. അതിലൊന്നും ഒരു വ്യത്യാസവുമില്ല. പുരുഷന്‍, സ്ത്രീ എന്നുപറയുന്നതുപോലെ തന്നെ ഒരു ജെന്‍ഡര്‍ തന്നെയാണ്. പക്ഷേ, അവരെ ആക്ഷേപിക്കാന്‍ ഒന്നുമല്ല. എനിക്കതില്‍ പിന്നീട് വിഷമം തോന്നി, പലപ്പോഴും കുറ്റബോധവും തോന്നിയിട്ടുണ്ട്.

വൃത്തികെട്ട കുറേ ആളുകള്‍ അവരെ കളിയാക്കാന്‍ വേണ്ടി ആ വാക്ക് പ്രയോഗിച്ചു. അതില്‍ അവരോട് വിഷമമുണ്ട്. അങ്ങനെ സംഭവിച്ചതില്‍ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു.

Content Highlights: Chandupottu Film writer Benny P Nayarambalam Apologizes

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article