06 June 2025, 06:58 AM IST

കബീർ റാവുത്തർ/ ലതാ മങ്കേഷ്കർ | Photo: Mathrubhumi
മലയാള സിനിമയില്‍ ഒരു ഗാനം മാത്രം ആലപിച്ച അനശ്വര ഗായിക ലതാ മങ്കേഷ്‌കര്‍, മലയാളിയായ ഒരു സംവിധായകന്റെ ഹിന്ദി സിനിമയ്ക്കുവേണ്ടി പാടിയ അപൂര്‍വതയുണ്ട്. കിളിമാനൂര്‍ സ്വദേശി കബീര്‍ റാവുത്തറിന്റെ ആദ്യ ഹിന്ദി സിനിമയിലാണ് ലത പാടിയത്. മുംബൈയിലെ അവരുടെ വസതിയിലെത്തി പാടണമെന്ന ആഗ്രഹം റാവുത്തര്‍ അറിയിച്ചപ്പോള്‍ ലതാ മങ്കേഷ്‌കര്‍ പൂര്‍ണമനസ്സോടെ സ്വീകരിക്കുകയായിരുന്നു.
'ലുബ്‌ന' എന്ന അദ്ദേഹത്തിന്റെ ചിത്രത്തിലെ സംഗീതസംവിധായകനായ മാനസ് മുഖര്‍ജിയിലൂടെയാണ് അദ്ദേഹം ലതയെ കാണാനെത്തുന്നത്. മുംബൈ പെഡ്ഡാര്‍ റോഡിലെ വലിയ ഫ്‌ളാറ്റിലെത്തി മുഖര്‍ജിയും റാവുത്തറും ലതയെ കണ്ടു. പാട്ടിന്റെ സംഗീതവുമായി ബന്ധപ്പെട്ട് പിന്നീട് നിരവധി തവണ അദ്ദേഹം അവരെ സന്ദര്‍ശിച്ചിരുന്നു. ധനിക നവാബ് കുടുംബത്തില്‍പെട്ട ഡോക്ടറായ യുവാവിന്റേയും ബാര്‍ബറുടെ മകളായ യുവതിയുടേയും പ്രണയമായിരുന്നു ചിത്രത്തിലെ പ്രമേയം. കെ.ജി ജോര്‍ജിന്റെ സ്വപ്‌നാടത്തിന്റെ നിര്‍മാതാവായ മുഹമ്മദ് ബാപ്പുവായിരുന്നു ലുബ്‌നയുടേയും നിര്‍മാതാവ്. ലണ്ടനില്‍നിന്ന് സുനില്‍ ദത്ത് വഴി ബോളിവുഡിലെത്തിയ സഹ്‌റ, കല്‍വല്‍ജിത് സിങ്, റാസാ മുറാദ് എന്നിവര്‍ അഭിനയിച്ച ചിത്രം വിജയം കണ്ടു.
ഹജ്ജിന്റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും ചിത്രീകരിച്ച ലബൈക്ക ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചിത്രം. നിര്‍മാതാവായ ബക്കര്‍ അബ്ദുള്ളയുടെ ശ്രമം മൂലമാണ് മക്കയില്‍ ഷൂട്ടിങ്ങിനുള്ള അനുവാദം ലഭിച്ചത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാവുത്തറുടെ ഡിപ്ലോമ ഫിലിമില്‍ രവി മേനോനായിരുന്നു നായകനായി അഭിനയിച്ചത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്താറുള്ള എം.ടി.വാസുദേവന്‍ നായര്‍ നടനെ കുറിച്ച് റാവുത്തറോട് തിരക്കി. തന്റെ ആദ്യ സിനിമയായ നിര്‍മാല്യത്തില്‍ പൂജാരിയുടെ റോള്‍ അദ്ദേഹം രവി മേനോന് നല്‍കി. നിര്‍മാല്യത്തിന്റെ സഹസംവിധായകനാകാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാവുത്തറുടെ സഹപാഠിയായിരുന്ന വര്‍ക്കല സ്വദേശിയായ ആസാദാണ് നിര്‍മാല്യത്തില്‍ എം.ടിക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചത്. പിന്നീട് എം.ടിയുടെ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ആസാദായിരുന്നു. കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് റാവുത്തര്‍ക്ക് സംവിധാനം ചെയ്യാനായത്. പഴയ ഓര്‍മകളുമായി അദ്ദേഹം ഉള്ളൂരിലെ വീട്ടില്‍ താമസിക്കുകയായിരുന്നു.
Content Highlights: kabir rawther beingness and cinema
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·