Published: October 08, 2025 10:09 AM IST
1 minute Read
ക്വീൻസ്‍ലൻഡ്∙ ഇന്ത്യ അണ്ടർ 19 ടീമിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുന്ന ഓസീസിന് 89 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായി. 35 ഓവറുകൾ പിന്നിടുമ്പോൾ 101 റൺസെന്ന നിലയിലാണ് ഓസീസ് ബാറ്റിങ് തുടരുന്നത്. 68 പന്തിൽ 33 റൺസുമായി അലക്സ് ലീ യങ്, എട്ടു പന്തിൽ ഏഴു റൺസുമായി ചാൾസ് ലച്മുണ്ട് എന്നിവരാണ് ക്രീസിൽ.
സ്കോർബോർഡിൽ ഒരു റൺ കൂട്ടിച്ചേർക്കും മുൻപ് ഓസ്ട്രേലിയയ്ക്ക്, ഓപ്പണർ സിമോൺ ബുഡ്ജ് (പൂജ്യം), സെഡ് ഹോളിക് (പൂജ്യം) എന്നിവരെ നഷ്ടമായിരുന്നു. ഹേനിൽ പട്ടേലാണ് രണ്ടാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ഇരുവരെയും പുറത്താക്കിയത്. ക്യാപ്റ്റൻ വിൽ മലചുക് (അഞ്ച്), യാഷ് ദേശ്മുഖ് (അഞ്ച്) എന്നിവരും തിളങ്ങാതെ പോയി. കേസി ബാർടൻ (28 പന്തിൽ 19), അല്ക്സ് ടേണർ (34 പന്തിൽ 10) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാർ.
ഓസ്ട്രേലിയയ്ക്ക് നിലവിൽ 67 റൺസിന്റെ ലീഡാണുള്ളത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 135 റൺസിൽ ഓൾഔട്ടാക്കിയ ബോളർമാരാണ് ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാംദിനം 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം 171 റൺസെടുത്ത് ഇന്ത്യ പുറത്തായി. ആദ്യ ഇന്നിങ്സിൽ 36 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കളി രണ്ടാം ദിനം തന്നെ അവസാനിക്കാനാണു സാധ്യത.
English Summary:








English (US) ·