Published: May 08 , 2025 02:49 AM IST
1 minute Read
പാരിസ് ∙ ലയണൽ മെസ്സിയും നെയ്മാറും കിലിയൻ എംബപെയും ക്ലബ്ബിനായി ഒന്നിച്ചു കളിച്ച കാലത്തു പോലും കൈവരിക്കാനാവാതെ പോയ, യുവേഫ ചാംപ്യൻസ് ലീഗിൽ കന്നിക്കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് പിഎസ്ജിക്ക് ഇനി ഒരേയൊരു മത്സരദൂരം മാത്രം! ആവേശകരമായി മാറിയ സെമിഫൈനലിൽ ഇംഗ്ലിഷ് കരുത്തുമായെത്തിയ ആർസനലിനെ ഇരുപാദങ്ങളിലുമായി 3–1ന് മറികടന്ന് പിഎസ്ജി ചാംപ്യൻസ് ലീഗ് ഫൈനലിൽ കടന്നു. പിഎസ്ജിയുടെ തട്ടകമായ പാരിസിലെ പാർക് ദെ പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ 2–1ന് പിഎസ്ജി ജയിച്ചുകയറി. ആർസനലിന്റെ തട്ടകത്തിലെ ആദ്യപാദം പിഎസ്ജി 1–0നും ജയിച്ചിരുന്നു.
മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളിലാണ് പാരിസിൽ പിഎസ്ജി ആർസനലിനെ വീഴ്ത്തിയത്. 27–ാം മിനിറ്റിൽ ഫാബിയൻ റൂയിസും 72–ാം മിനിറ്റിൽ അച്റഫ് ഹക്കിമിയും പിഎസ്ജിക്കായി ലക്ഷ്യം കണ്ടു. ആർസനലിന്റെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ ബുകായോ സാക നേടി. ലീഗ് ഘട്ടത്തിൽ 15–ാം സ്ഥാനത്തായിപ്പോയ പിഎസ്ജി, പിന്നീടു നടത്തിയ ചരിത്രക്കുതിപ്പാണ് ഇപ്പോൾ കിരീടത്തിന്റെ തൊട്ടരികെ എത്തി നിൽക്കുന്നത്.
ജൂൺ ഒന്നിന് മ്യൂണിച്ചിലെ അലയൻസ് അരീനയിൽ നടക്കുന്ന കലാശപ്പോരിൽ ഇറ്റാലിയൻ കരുത്തുമായെത്തുന്ന ഇന്റർ മിലാനാണ് പിഎസ്ജിയുടെ എതിരാളികൾ. സെമിയിൽ ഇരുപാദങ്ങളിലുമായി സാക്ഷാൽ ബാർസിലോനയെ 7–6ന് മറികടന്നാണ് ഇന്റർ മിലാൻ ഫൈനലിൽ കടന്നത്. മിലാനിൽ നടന്ന രണ്ടാം പാദ സെമിയിൽ അവർ ബാർസയെ 4–3ന് തോൽപ്പിച്ചിരുന്നു.
English Summary:








English (US) ·