15 August 2025, 03:16 PM IST

ധർമജൻ ബോൾഗാട്ടി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
കൊച്ചി: നിർണായകമായ തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച താരസംഘടനയായ അമ്മയിൽ നടന്നതെന്ന് നടൻ ധർമജൻ ബോൾഗാട്ടി. അമ്മ എന്ന സംഘടനയെ നന്നായി നടത്തിക്കൊണ്ടുപോകാൻ പറ്റിയ ആൾക്കാരെ തിരഞ്ഞെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാലും ഇന്നസെന്റും അമ്മയെ നന്നായി മുന്നോട്ടുകൊണ്ടുപോയെന്ന് ധർമജൻ പറഞ്ഞു. കഴിവുള്ളവർതന്നെയാണ് മത്സരിക്കുന്നതെന്നു പറഞ്ഞ താരം വനിതാ നേതൃത്വം വരുന്നത് നല്ലതല്ലേ എന്ന് ചോദിച്ചു. വനിതകളെ അടുപ്പിക്കുന്നില്ലെന്നു പറഞ്ഞായിരുന്നു എല്ലാവരുടേയും പരാതി. വിവാദങ്ങളൊക്കെ ഒരു വഴിക്ക് നടക്കും. അമ്മ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ആരും പറയുന്നില്ല. എത്രയോ പേർക്ക് സംഘടനയുടെ നേതൃത്വത്തിൽ വീടുവെച്ചുകൊടുത്തു. ചികിത്സാ സഹായവും മരുന്നും കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
"എനിക്ക് രണ്ട് ഗുളിക കഴിക്കാനുണ്ട്. അത് കൃത്യമായി വീട്ടിലെത്തുന്നുണ്ട്. അത് അമ്മ സംഘടന കാരണമാണ്. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ല. എന്തെങ്കിലും തെറ്റ് കണ്ടാൽ ഉടനേ എല്ലാവരുംകൂടി ഏറ്റുപിടിക്കും. മെമ്മറി കാർഡ് പ്രശ്നമൊന്നും ഇപ്പോൾ വിലപ്പോവില്ല. അമ്മ എന്നത് നല്ലൊരു പ്രസ്ഥാനമായി ഇതിനുള്ളിലുള്ളവർ കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിന്റെ ഉള്ളിൽ വേറെ ഗ്രൂപ്പ് ഉണ്ടാക്കുക, ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് വാട്ട്സാപ്പ് ഉണ്ടാക്കുക അതിലൊന്നും എനിക്ക് യോജിപ്പില്ല." ധർമജൻ പറഞ്ഞു.
ശ്വേതാ മേനോന് എതിരായ കേസിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ശ്വേതാ മേനോൻ ഒരു അഭിനേത്രിയാണെന്നും സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്നതിനനുസരിച്ച് അഭിനയിക്കുന്നതുകൊണ്ട് ഒരു തെറ്റുമില്ല. അങ്ങനെയൊക്കെ ചെയ്യാൻ ഒരു നടി തയ്യാറാവുക എന്നതുതന്നെ വലിയൊരു കാര്യമാണ്. നല്ല വ്യക്തികൂടിയാണവരെന്നും ധർമജൻ കൂട്ടിച്ചേർത്തു.
Content Highlights: Actor Dharmajan Bolgatty backs AMMA leadership, highlights Mohanlal and Innocent`s contributions
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·