രാവിലെ വന്നാൽ രാത്രിവരെ ലാലേട്ടന്റെ കൂടെ, സച്ചിനും അമൽ ഡേവിസും പോലെയെന്ന് സത്യൻ സർ- സം​ഗീത് പ്രതാപ്

4 months ago 6

sangeeth pratap mohanlal

മോഹൻലാലും സംഗീത് പ്രതാപും 'ഹൃദയപൂർവ്വം' ലൊക്കേഷനിൽ, സംഗീത് പ്രതാപ്‌ | Photo: Instagram/ Sangeeth Prathap, YouTube/ Aashirvad Cinemas

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത 'ഹൃദയപൂര്‍വ്വം' മികച്ച പ്രേക്ഷകപ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ്. മറ്റൊരു മകന്‍ അനൂപ് സത്യനാണ് പ്രധാനസംവിധാന സഹായി. ചിത്രത്തില്‍ മോഹന്‍ലാലിന്റേയും സംഗീത് പ്രതാപിന്റേയും കോമ്പിനേഷന്‍ സീനുകളാണ് തീയേറ്ററുകളില്‍ കൈയടി നിറയ്ക്കുന്നത്. 'പ്രേമലു'വിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സംഗീത്, 'തുടരും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകത 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം പറയുകയാണ് സംഗീത് പ്രതാപ്. നിര്‍മാണക്കമ്പനിയായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വീഡിയോയിലാണ് സംഗീത് അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

'ലാലേട്ടന്റെ കൂടെ തോളോട് ചേര്‍ന്ന് സിനിമയില്‍ ഉടനീളം നടക്കുന്നുണ്ട്. അനൂപേട്ടനും അഖിലേട്ടനുമാണ് എന്നോട് അടുത്ത പടത്തില്‍ നീയുണ്ടെന്ന് പറയുന്നത്. കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍, അമല്‍ ഡേവിസ് ഇങ്ങനെ വരും അത് ചെയ്തിട്ട് പോവും എന്നാണ് സത്യന്‍ സര്‍ പറയുന്നത്. ലാലേട്ടന്റെ കൂടെ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞ് എല്ലാവരും നമ്മളെ പേടിപ്പിച്ചിട്ടൊക്കെയാണ് വിടുന്നത്', സംഗീത് പ്രതാപ് പറഞ്ഞു.

'തുടരും ചെയ്യുമ്പോള്‍ തന്നെ ലാലേട്ടനൊപ്പം വളരേ കംഫര്‍ട്ടിബിള്‍ ആയിരുന്നു. ഇതില്‍ പക്ഷേ, കോമഡിയാണ്. ലാലേട്ടന്റേയും എന്റേയും കോമ്പിനേഷന്‍ വര്‍ക്ക് ആവണം. സത്യന്‍ സാറും പറയുമായിരുന്നു, നിങ്ങളുടെ കോമ്പിനേഷനാണ് വര്‍ക്ക് ആവേണ്ടതെന്ന്. സച്ചിനും അമല്‍ ഡേവിസും വര്‍ക്കായതുപോലെ ഈ സിനിമയില്‍ ലാലേട്ടന്റേയും എന്റേയും കോമ്പിനേഷന്‍ വര്‍ക്ക് ആവണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്', സംഗീത് തുടര്‍ന്നു.

'ഞാന്‍ പേടിച്ചിട്ടാണ് വന്നത്. പക്ഷേ, ഇവിടെ വന്ന് രണ്ടാമത്തേയോ മൂന്നാമത്തേയോ ദിവസംകൊണ്ടുതന്നെ നല്ല ബന്ധമായി. രാവിലെ വന്നാല്‍ രാത്രി വരെ ലാലേട്ടന്റെ കൂടെയാണ്. ഷെഡ്യൂള്‍ തിരക്കുള്ള മറ്റ് സെറ്റുപോലെയായിരുന്നില്ല ഇത്. ഇവിടെ കുടുംബമാണ്. എനിക്ക് എന്റെ വീട് എങ്ങനെയാണോ അതുപോലെയാണ് ഈ സെറ്റ് എപ്പോഴും. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുകളുടെ കഥകളും അനുഭവങ്ങളും കേട്ടിട്ടാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നത്. ഇങ്ങനെയുള്ള നിമിഷങ്ങള്‍ ഇനി ജീവിതത്തില്‍ ഉണ്ടാവുമോ എന്നുപോലും എനിക്ക് അറിയില്ല. ആ നാല്‍പതുദിവസങ്ങളാണ് ജീവിത്തിലെ ഏറ്റവും വിലയേറിയ, ഞാന്‍ ഹൃദയത്തില്‍ കൊണ്ടുനടക്കാന്‍ പോവുന്ന ദിവസങ്ങള്‍. ചെറുപ്പം മുതലേ ആരാധിച്ചിരുന്ന, ഇവരെയൊക്കെ എന്നെങ്കിലും കാണാന്‍ പറ്റുമോ എന്നറിയാതിരുന്നവരുടെ കൂടെ നിന്ന് ചിരിക്കാനും വിശേഷങ്ങള്‍ കേള്‍ക്കാനും ഇത്രേം വലിയ സ്‌നേഹം അനുഭവിക്കാനുമൊക്കെ പറ്റിയതില്‍ ഞാന്‍ വളരേ അനുഗ്രഹീതനാണെന്ന് വിചാരിക്കുന്നു', സംഗീത് കൂട്ടിച്ചേര്‍ത്തു.

Content Highlights: Sangeeth Prathap shares his heartwarming acquisition moving with Mohanlal successful Hridayapoorvam

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article