22 July 2025, 12:21 PM IST

രേവന്ത് റെഡ്ഡി, പവൻ കല്യാണും നിധി അഗർവാളും | Photo: Mathrubhumi, AFP
പവൻ കല്യാണിനെ നായകനാക്കി ജ്യോതിഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് ഹരിഹര വീരമല്ലു. ഈ മാസം 24-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ, ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രീമിയർ ഷോ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രത്യേക ഷോ നടത്താനും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താനും തെലങ്കാന സർക്കാർ അനുമതി നൽകിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ അനുമതിയോടെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസിന് ഒരു ദിവസം മുൻപ് ജൂലായ് 23-ന് രാത്രി ഒമ്പതിന് 600 രൂപ നിരക്കിൽ പ്രീമിയർ ഷോ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലായ് 24 മുതൽ 27 വരെ മൾട്ടിപ്ലെക്സ് ടിക്കറ്റുകൾക്ക് 200 രൂപയും സിംഗിൾ സ്ക്രീൻ ടിക്കറ്റുകൾക്ക് 150 രൂപയും അധികമായി ഈടാക്കാം. പിന്നീട്, ജൂലായ് 28 മുതൽ ഓഗസ്റ്റ് രണ്ട് വരെ മൾട്ടിപ്ലെക്സുകളിൽ 150 രൂപയും സിംഗിൾ സ്ക്രീനുകളിൽ 106 രൂപ വരെയുമാണ് നിരക്ക് വർധിപ്പിക്കാൻ അനുമതിയുള്ളത്.
എന്നാൽ, പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിന് പിന്നാലെ സിനിമകൾക്ക് ഇത്തരം പ്രത്യേകാനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. അദ്ദേഹം നിയമസഭയിൽ ഇക്കാര്യം പറഞ്ഞ് മാസങ്ങൾക്കുള്ളിൽ ഒരു പവൻ കല്യാൺ ചിത്രത്തിന് ഇളവ് നൽകിയതാണ് ഇപ്പോൾ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
2024 ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പുഷ്പ-2 പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ ദില്‍സുഖ്‌നഗര്‍ സ്വദേശിനിയായ രേവതി(39) അന്തരിച്ചു. ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജ് ബോധരഹിതനാവുകയും ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവിനും അന്ന് പരിക്കേറ്റു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.
Content Highlights: Pawan Kalyan Film "Hari Hara Veera Mallu" Premier Sparks Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·