Published: May 06 , 2025 05:15 PM IST
1 minute Read
മുംബൈ∙ നിരോധിത ഉൽപന്നം ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലിക വിലക്ക് വന്നതോടെ ഐപിഎലിനിടെ സ്വദേശത്തേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കഗീസോ റബാദ ഇന്ത്യയിൽ തിരിച്ചെത്തി. വിലക്ക് നീക്കിയതിനെ തുടർന്നാണ് ഗുജറാത്ത് ടൈറ്റൻസ് താരമായ റബാദ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി തിരിച്ചെത്തിയത്. ഇന്നു നടക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരം മുതൽ റബാദ സിലക്ഷന് ലഭ്യമാണെന്ന് ഗുജറാത്ത് ടൈറ്റൻസ് അറിയിച്ചു.
‘‘തന്റെ ഭാഗത്തുനിന്നു സംഭവിച്ച പിഴവ് റബാദ അംഗീകരിക്കുകയും അതിൽ ഖേദം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ് ഫ്രീ സ്പോർട് (എസ്എഐഡിഎസ്) ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കിക്കഴിഞ്ഞു. താൽക്കാലിക വിലക്ക് അംഗീകരിച്ച് മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന റബാദ നിർദ്ദേശിച്ച നടപടികളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് റബാദയുടെ സേവനം ലഭ്യമാകും’ – ഗുജറാത്ത് ടൈറ്റൻസ് പ്രസ്താവനയിൽ അറിയിച്ചു.
നിരോധിത ഉൽപന്നം ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലിക വിലക്ക് വന്നതിനാലാണ് താൻ ഐപിഎൽ സീസണിൽ നിന്നു പിൻമാറിയതെന്ന് കഗീസോ റബാദ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇരുപത്തൊൻപതുകാരൻ റബാദ വിലക്കിന്റെ കാര്യം വെളിപ്പെടുത്തിയത്.
ഫെബ്രുവരിയിൽ എസ്എ20 ലീഗിനിടെ നടത്തിയ പരിശോധനയിലാണ് റബാദ പരാജയപ്പെട്ടത്. എന്നാൽ ഏത് ഉൽപന്നമാണ് ഉപയോഗിച്ചത് എന്നതിനു സ്ഥിരീകരണമില്ല. ഗുജറാത്ത് ടൈറ്റൻസ് താരമായ റബാദ സീസണിൽ 2 മത്സരം മാത്രം കളിച്ച ശേഷം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങുകയായിരുന്നു. താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് റബാദയെ സ്വന്തമാക്കിയത്.
🚨 Kagiso Rabada is back! The South African trained with the GT squad up of the lucifer vs Mumbai Indians tomorrow. pic.twitter.com/gqWJv4k8aD
— RevSportz Global (@RevSportzGlobal) May 5, 2025English Summary:








English (US) ·