റഷ്യ–ഉത്തരകൊറിയ ബന്ധത്തിന് ‘പുതിയ പാലം’; ടുമെൻ നദിക്ക് കുറുകെ ആദ്യ റോഡ് ക്രോസിംഗ് തുറന്നു

1 week ago 4

റഷ്യയിലെ പ്രിമോറി മേഖലയെയും ഉത്തരകൊറിയയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ടുമെൻ നദിക്ക് കുറുകെയുള്ള ആദ്യ റോഡ് പാലം തുറന്നു. റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിനും ഉത്തരകൊറിയൻ പ്രധാനമന്ത്രി പാക് തേ സോങ്ങും വീഡിയോ ലിങ്ക് വഴി ഗതാഗതത്തിന് തുടക്കമിട്ടു.

2024ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിൽ 2025 ഏപ്രിലിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഇതുവരെ ടുമെൻ നദിക്ക് കുറുകെയുള്ള ഫ്രണ്ട്ഷിപ്പ് റെയിൽവേ പാലമായിരുന്നു ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രധാന നേരിട്ടുള്ള കര ഗതാഗതപാത.

പ്രവേശന റോഡുകൾ ഉൾപ്പെടെ പുതിയ ക്രോസിംഗിന് ഏകദേശം 4.7 കിലോമീറ്റർ നീളമുണ്ട്. പാലത്തിന് ഏകദേശം ഒരു കിലോമീറ്റർ നീളവും രണ്ട് വരി ഗതാഗത സൗകര്യവുമുണ്ട്. പുതിയ പാത ഗതാഗതച്ചെലവ് കുറയ്ക്കുകയും വർഷം മുഴുവൻ ചരക്കുനീക്കം സാധ്യമാക്കുകയും ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് റഷ്യൻ അധികൃതരുടെ വിലയിരുത്തൽ.

പാലത്തിന് സമീപം പുതിയ ഖസാൻ റോഡ് ചെക്ക്‌പോസ്റ്റും ഒരുക്കിയിട്ടുണ്ട്. പൂർണ ശേഷിയിൽ പ്രവർത്തിക്കുമ്പോൾ പ്രതിദിനം 300 വാഹനങ്ങൾക്കും 2,850 പേർക്കും ഇവിടെ ഗതാഗതം സാധ്യമാകുമെന്ന് റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.

പാലത്തിലൂടെയുള്ള ആദ്യ റഷ്യൻ വാഹനവ്യൂഹത്തിൽ സോവിയറ്റ് കാലത്തെ പുനഃസ്ഥാപിച്ച ZAZ-968M ‘സാപോറോഷെറ്റ്സ്’ കാറും ഉൾപ്പെട്ടു. ഉത്തരകൊറിയൻ നേതാവ് കിം ഇൽ സുങ്ങിനെ ഗ്രനേഡ് ആക്രമണത്തിൽ നിന്ന് രക്ഷിച്ച സോവിയറ്റ് ഉദ്യോഗസ്ഥൻ യാക്കോവ് നോവിചെങ്കോയുമായി ബന്ധപ്പെട്ട ചരിത്രസ്മരണ ഉയർത്തിപ്പിടിച്ചായിരുന്നു ഈ പ്രതീകാത്മക യാത്ര.

Read Entire Article