നവി മുംബൈ∙ വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ മൂന്നു വിക്കറ്റിനു തകർത്തുവിട്ട ഓസ്ട്രേലിയയ്ക്ക് ഇതിലും മികച്ചൊരു മറുപടി കൊടുക്കാനില്ല. സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്കോർ നേടിയിട്ടും, ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ സ്വന്തമാക്കിയത്. ത്രില്ലർ പോരാട്ടത്തിൽ 339 റൺസ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോൽപിച്ചിരുന്നു.
IND Women won by 5 wickets (with 9 balls remaining)
![]()
AUS
338-10 49.5/50
![]()
IND
341-5 48.3/50
ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. മുൻപ് 2005ലും 2017ലുമാണ് ഇന്ത്യ ലോകകപ്പ് ഫൈനലുകൾ കളിച്ചിട്ടുള്ളത്. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകൾ നേരിട്ട ജെമീമ 12 ഫോറുകൾ ഉൾപ്പടെ 127 റൺസെടുത്തു പുറത്താകാതെനിന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തിൽ 24), ദീപ്തി ശർമ (17 പന്തിൽ 24), സ്മൃതി മന്ഥന (24 പന്തിൽ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറർമാർ.
മറുപടി ബാറ്റിങ്ങിൽ 13 റൺസിൽ നിൽക്കെ ഷെഫാലി വർമയെയും 59ൽ നിൽക്കെ സ്മൃതി മന്ഥനയെയും നഷ്ടമായ ഇന്ത്യയ്ക്ക് ജെമീമ– ഹർമൻപ്രീത് സഖ്യമാണു കരുത്തായത്. കിം ഗാർത്താണ് രണ്ടു മുൻനിര ബാറ്റർമാരെ വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യൻ ക്യാപ്റ്റനൊപ്പം ജെമീമയും തകർത്തടിച്ചതോടെ 17 ഓവറിൽ 100 ഉം 31.2 ഓവറിൽ 200 ഉം കടന്ന് സ്കോർ മുന്നേറി.
മത്സരത്തിന്റെ 36–ാം ഓവറിൽ ഹർമൻപ്രീതിനെ മടക്കി അനബെൽ സതര്‍ലൻഡ് ഓസ്ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കി. മധ്യനിരയിൽ ദീപ്തി ശർമയും റിച്ച ഘോഷും വലിയ സ്കോർ കണ്ടെത്താനാകാതെ മടങ്ങിയെങ്കിലും ജെമീമയുടെ തകർപ്പൻ പ്രകടനം ഇന്ത്യയെ വിജയത്തിലെത്തിച്ചു. 115 പന്തുകളിലാണ് ജെമീമ ഏകദിന കരിയറിലെ മൂന്നാം സെഞ്ചറിയിലെത്തിയത്. അവസാന 12 പന്തുകളിൽ എട്ട് റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. മൊളിനൂക്സിന്റെ 49–ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി അമൻജ്യോത് കൗർ ഇന്ത്യയുടെ വിജയമാഘോഷിച്ചു.
ലിച്ച്ഫീൽഡ് സെഞ്ചറി, റെക്കോർഡ് സ്കോറും രക്ഷിച്ചില്ല
ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസടിച്ച് ഓൾഔട്ടായി. സെഞ്ചറി നേടിയ ഓപ്പണർ ഫോബെ ലിച്ച്ഫീൽഡിന്റെ പ്രകടനനമാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 93 പന്തുകൾ നേരിട്ട ലിച്ച്ഫീൽഡ് മൂന്നു സിക്സുകളും 17 ഫോറുകളുമുൾപ്പടെ 119 റൺസെടുത്തു. എലിസ് പെറി (88 പന്തിൽ 77), ആഷ്‍ലി ഗാർഡ്നർ (45 പന്തിൽ 63) എന്നിവര്‍ അർധ സെഞ്ചറികളുമായി തിളങ്ങി.
സ്കോർ 25 ൽ നിൽക്കെ അലിസ ഹീലിയെ ബോൾഡാക്കി യുവതാരം ക്രാന്തി ഗൗഡ് ഇന്ത്യയ്ക്കു മികച്ച തുടക്കമാണു സമ്മാനിച്ചത്. എന്നാൽ എലിസ് പെറിയെ കൂട്ടുപിടിച്ച് ലിച്ച്ഫീൽഡ് നടത്തിയ രക്ഷാപ്രവർത്തനം ഓസീസിനെ രക്ഷിച്ചു. 15.2 ഓവറിൽ ഓസ്ട്രേലിയ 100 പിന്നിട്ടു. സ്കോർ 180ൽ നിൽക്കെ ലിച്ച്ഫീൽഡിനെ ബോൾഡാക്കി അമൻജ്യോത് കൗർ ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചെത്തിക്കാൻ ശ്രമിച്ചു.
ശ്രീചരണിയുടെ പന്തുകളിൽ ബെത്ത് മൂണിയും അനബെൽ സതർലൻഡും വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കാതെ മടങ്ങി. സ്കോർ 243 ൽ നിൽക്കെ, അർധ സെഞ്ചറി നേടിയ എലിസ് പെറിയെ രാധാ യാദവ് പുറത്താക്കി. എന്നാൽ ഗാർഡ്നർ അർധ സെഞ്ചറിയുമായി തിളങ്ങിയതോടെ ഓസീസ് 300 കടന്നു. ഗാർഡ്നർ റണ്ണൗട്ടായ ശേഷം വാലറ്റം അതിവേഗം മടങ്ങി. ഇന്ത്യയ്ക്കായി ശ്രീചരണി, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ക്രാന്തി ഗൗഡ്, അമന്‍ജ്യോത് കൗർ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
English Summary:








English (US) ·