Published: April 04 , 2025 10:58 AM IST
1 minute Read
മുംബൈ∙ രണ്ടു പേർ രഹസ്യം പറയുന്നിടത്തേക്ക് അവർ അറിയാതെ ക്യാമറയുമായി ചെന്നാൽ എന്തായിരിക്കും അവസ്ഥ? കൃത്യമായ ഉത്തരം കിട്ടണമെങ്കിൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായ രോഹിത് ശർമയോടു ചോദിച്ചാൽ മതി! ഐപിഎലിൽ ഇന്നു നടക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിനു മുന്നോടിയായി പരിശീലനത്തിനിടെ ഗ്രൗണ്ടിൽ വച്ച് പകർത്തി ലക്നൗ സൂപ്പർ ജയന്റ്സ് അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വിഡിയോയാണ് പ്രശ്നം.
ഋഷഭ് പന്ത് രോഹിത് ശർമ അറിയാതെ അദ്ദേഹത്തിന്റെ അടുത്തേക്ക് വരുന്ന സർപ്രൈസ് വിഡിയോയാണ് ലക്നൗ ഉദ്ദേശിച്ചതെങ്കിലും, ഇതിനിടെ രോഹിത് സഹീർ ഖാനുമായി സംസാരിക്കുന്ന ചില വാചകങ്ങൾ വിഡിയോയിൽ പതിഞ്ഞതാണ് പ്രശ്നമായത്.
മുൻപ് മുംബൈ ഇന്ത്യൻസിന്റെ ബോളിങ് പരിശീലകനായിരുന്ന സഹീർ ഖാനെ ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തിനു മുന്നിൽ തന്റെ ഹൃദയമൊന്നു തുറന്നതാണ് രോഹിത്. ഇതിനിടെയായിരുന്നു ഋഷഭ് പന്തിനെ പിന്തുടർന്ന് ലക്നൗവിന്റെ വിഡിയോ ടീമിന്റെ ‘എൻട്രി’. പന്ത് രോഹിത് അറിയാതെ പിന്നിലൂടെ വന്ന് അദ്ദേഹത്തെ ആശ്ലേഷിക്കുന്നതും, രോഹിത് ഞെട്ടി തിരിഞ്ഞുനോക്കുന്നതുമാണ് ആറു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിലുള്ളത്.
എന്നാൽ, പന്ത് വരുന്ന സമയത്ത് രോഹിത് സഹീറിനോടു പറഞ്ഞുകൊണ്ടിരുന്ന വാചകങ്ങളും ക്യാമറയിൽ പതിഞ്ഞതോടെയാണ്, ഒരു വിഭാഗം ആരാധകർ ‘വിവാദം മണക്കുന്നു’വെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. പന്ത് വരുന്ന സമയത്ത് രോഹിത് സഹീറിനോട് ഹിന്ദിയിൽ സംസാരിച്ച വാചകങ്ങൾ ഏതാണ്ട് ഇങ്ങനെ:
‘‘ഞാൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം നല്ല വെടിപ്പായി ചെയ്തിട്ടുണ്ട്. ഇനി ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.’
ഇതോടെ, രോഹിത് എന്തിനേക്കുറിച്ചാണ് സംസാരിച്ചതെന്ന അന്വേഷണത്തിലാണ് ആരാധകർ. മുംബൈ ടീമിന്റെ നായകസ്ഥാനം നഷ്ടമായ ശേഷം വെറും ബാറ്ററായി ടീമിൽ ‘ഒതുങ്ങിപ്പോയ’ രോഹിത്, മുൻപ് മുംബൈ ഇന്ത്യൻസിലുണ്ടായിരുന്ന സഹീർ ഖാനുമായി തന്റെ വിഷമം പങ്കുവയ്ക്കുകയായിരുന്നുവെന്ന വാദത്തിനാണ് മുൻതൂക്കം. ‘ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല’ എന്ന് രോഹിത് പറഞ്ഞത് എന്ത് ഉദ്ദേശ്യത്തിലാകാമെന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. ഈ സീസണിൽ മൂന്നു മത്സരങ്ങളിലും ഫോം കണ്ടെത്താൻ കഴിയാതെ പോയ രോഹിത് ടീമിനു ബാധ്യതയാകുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ്, വിഡിയോ പുറത്തായത്.
Rohit Sharma's Controversial Statement got LEAKED !!
“Mujhe jo karna tha maine tab barabar se kiya, ab mereko koi jarurat nhi” (probably astir his batting for MI) - Rohit portion talking to ex MI Coach Zaheer.
MI deleted this video 👀 pic.twitter.com/xys3w3it53
ഇത്തരം വിഡിയോ വഴി രോഹിത് വിവാദത്തിൽ ചാടുന്നത് ഇത് ആദ്യ സംഭവമല്ല എന്നതും ശ്രദ്ധേയം. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു മുന്നോടിയായി, അവരുടെ ബാറ്റിങ് പരിശീലകനായിരുന്നു അഭിഷേക് നായരുമായി രോഹിത് നടത്തിയ സംഭാഷണം ഇത്തരത്തിൽ ചോർന്നതും വലിയ വിവാദത്തിനു കാരണമായിരുന്നു.
രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു ഈ വിഡിയോ വിവാദമായത്. ‘ഒന്നിനു പുറകേ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാം അവരുടെ തീരുമാനമാണ്. ഞാൻ അത് ശ്രദ്ധേക്കുന്നതേയില്ല. എന്തൊക്കെ സംഭവിച്ചാലും ഇത് എന്റെ വീടാണ്. ഞാൻ പണിതുയർത്തിയ വീട്’ – എന്നായിരുന്നു വിഡിയോയിൽ രോഹിതിന്റെ പരാമർശം. ഈ വിഡിയോ പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നീക്കം ചെയ്തിരുന്നു.
English Summary:








English (US) ·