ലഹരി ഉപയോഗിച്ചെന്ന് പരസ്യമായി സമ്മതിച്ച് വേടന്‍; മുന്‍പും കേസുണ്ടെന്ന് മൊഴി

8 months ago 8

vedan

വേടൻ | Photo: Instagram/ vedanwithword

കൊച്ചി: ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പരസ്യമായി സമ്മതിച്ച് ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് വേടന്‍ ലഹരി ഉപയോഗിച്ചന്നെ് സമ്മതിച്ചത്. പിടിച്ച കഞ്ചാവ് തന്റേതാണെന്ന് പറഞ്ഞ വേടന്‍, മറ്റുകാര്യങ്ങള്‍ പിന്നീട് പറയാമെന്നും വ്യക്തമാക്കി.

വേടനും സുഹൃത്തുക്കളും ഫ്‌ളാറ്റിലെത്തിയ രണ്ടുകാറുകള്‍ പോലീസ് സംഘം പരിശോധിച്ചിരുന്നു. എന്നാല്‍, വാഹനത്തില്‍നിന്ന് കാര്യമായൊന്നും കണ്ടെത്തിയിരുന്നില്ല. ഫ്‌ളാറ്റിലെ പരിശോധനയുടെ തുടര്‍ച്ചയായാണ് നടപടി.

പ്രാഥമികമായ വിവരശേഖരണത്തിന് ശേഷം വേടനെ പോലീസ് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന.

ആറുഗ്രാം കഞ്ചാവ്, കഞ്ചാവ് ക്രഷ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രഷര്‍, ത്രാസ്, അരിവാള്‍, കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം എന്നിവ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിയിലായ ഒമ്പതുപേരില്‍ വേടന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ നേരത്തേ ലഹരികേസുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. ഒരു വടിവാളും വാക്കത്തിയും വേടന്റെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെത്തിയതായി വിവരമുണ്ട്.

വേടനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പിടിച്ചെടുത്തത് ആറുഗ്രാം കഞ്ചാവായതിനാല്‍ ലഹരിക്കേസില്‍ ജാമ്യം ലഭിച്ചേക്കും. എന്നാല്‍, മാലയില്‍നിന്ന് ലഭിച്ച പുലിപ്പല്ല് ഒറിജിനാലണെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ളതാണ്. മാലയിലെ പുലിപ്പല്ല് തായ്‌ലന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി.

തിങ്കളാഴ്ച രാവിലെയാണ് വേടന്റെ ഫ്ളാറ്റില്‍ എറണാകുളം ഹില്‍പാലസ് പോലീസ് നടത്തിയ പരിശോധനയില്‍ ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് ഫ്ളാറ്റില്‍ എത്തിയപ്പോള്‍ ഇവിടെ വേടന്‍ ഉള്‍പ്പെടെ ഒമ്പതുപേരുണ്ടായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടന്‍ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വേടന്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കഞ്ചാവ് പിടിച്ചതിന് പിന്നാലെ ഫ്ളാറ്റില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാലയിലെ പുലിപ്പല്ലും ആയുധങ്ങളും കണ്ടെത്തിയത്. ഫ്ളാറ്റിലെ പരിശോധനയില്‍ 9.5 ലക്ഷം രൂപയും ഒമ്പത് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം സംഗീതപരിപാടിക്ക് ലഭിച്ച വേതനമാണെന്നാണ് വേടന്റെ മൊഴി.

Content Highlights: Rapper Vedan admitted to cause use

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article