Published: April 13 , 2025 09:03 AM IST
1 minute Read
മാഞ്ചസ്റ്റർ ∙ പോയിന്റ് ടേബിളിൽ ആദ്യ മൂന്നിൽ ഇല്ലായിരിക്കാം, സീസണിൽ കപ്പില്ലാതെ മടങ്ങേണ്ടി വന്നേക്കാം, ചാംപ്യൻസ് ലീഗ് യോഗ്യത സംശയത്തിന്റെ നിഴലിലായിരിക്കാം; പക്ഷേ, സ്വന്തം തട്ടകത്തിൽ തങ്ങളെ വീഴ്ത്തുക അത്ര എളുപ്പമല്ലെന്ന് മാഞ്ചസ്റ്റർ സിറ്റി ഒരിക്കൽ കൂടി തെളിയിച്ചു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ, ക്രിസ്റ്റൽ പാലസിനെതിരെ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം 5 ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ വമ്പൻ തിരിച്ചുവരവ്.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എബറച്ചി എസെയിലൂടെ 8–ാം മിനിറ്റിൽ തന്നെ ക്രിസ്റ്റൽ പാലസ് ലീഡ് നേടി. പിന്നാലെ ക്രിസ് റിച്ചാർഡ്സ് (21–ാം മിനിറ്റ്) ലീഡ് 2–0 ആയി ഉയർത്തിയതോടെ സിറ്റി ആരാധകർ ഞെട്ടി. എന്നാൽ ഈ സീസണിന് ഒടുവിൽ ക്ലബ്ബിനോടു വിടപറയുന്ന കെവിൻ ഡിബ്രൂയ്നെ 10 മിനിറ്റിനുള്ളിൽ സിറ്റിയുടെ രക്ഷകനായി അവതരിച്ചു. 33–ാം മിനിറ്റിൽ മനോഹരമായ ഒരു ഫ്രീകിക്ക് ഗോളിലൂടെ ബൽജിയൻ മിഡ്ഫീൽഡർ ആതിഥേയരുടെ അക്കൗണ്ട് തുറന്നു. മിനിറ്റുകൾക്കകം ഒമർ മർമൂഷിന്റെ ഗോളിലൂടെ സിറ്റി സമനില പിടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിബ്രൂയ്നെയുടെ പാസിൽ മാറ്റിയോ കൊവാസിച്ചിന്റെ (47) വക സിറ്റിയുടെ മൂന്നാം ഗോൾ. പിന്നാലെ ജയിംസ് മക്കറ്റി (56), നിക്കോ ഒറീലി (79) എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ സിറ്റിയുടെ ജയം പൂർണം. ജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി സിറ്റി നാലാം സ്ഥാനത്തേക്ക് ഉയർന്നു. 31 മത്സരങ്ങളിൽ നിന്ന് 71 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.
English Summary:








English (US) ·