Published: May 26 , 2025 07:47 AM IST
1 minute Read
മുംബൈ ∙ ടീം ഇന്ത്യയ്ക്കു വിദേശ മണ്ണിൽ ടെസ്റ്റ് മത്സരങ്ങൾ ജയിക്കാൻ വേണ്ട ‘ബ്ലൂപ്രിന്റ്’ നൽകിയതു വിരാട് കോലിയുടെയും രോഹിത് ശർമയുടെയും വ്യത്യസ്തമായ ക്യാപ്റ്റൻസി ശൈലികളാണെന്ന് പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഇവർക്കൊപ്പം സ്പിന്നർ ആർ. അശ്വിന്റെ സംഭാവനയുമുണ്ടെന്നു ബിസിസിഐ പുറത്തുവിട്ട വിഡിയോ അഭിമുഖത്തിൽ ഗിൽ പറഞ്ഞു.
‘രോഹിത് ഭായ്, വിരാട് ഭായ്, അശ്വിൻ ഭായ് എന്നിവരാണ് ഇന്ത്യയ്ക്കു വിദേശമണ്ണിൽ കളി ജയിക്കാൻ വേണ്ട രൂപരേഖയുണ്ടാക്കിയതെന്നു പറയാം. അങ്ങനെയൊരു ബ്ലൂപ്രിന്റ് നമുക്കുണ്ടെങ്കിൽ വിദേശ മത്സരങ്ങളെ നേരിടാൻ എളുപ്പമാണല്ലോ. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ രോഹിത്തിനും വിരാടിനും വ്യത്യസ്ത സമീപനങ്ങളാണെങ്കിലും കളിശൈലിയിൽ ഇരുവരും സമന്മാരായിരുന്നു. രണ്ടുപേരുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നല്ലോ’– ഗിൽ പറഞ്ഞു.
‘‘കുട്ടിക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായിരുന്നു തന്റെ പ്രചോദനം. അവരിൽ കുറച്ചുപേർക്കൊപ്പം കളിക്കാൻ സാധിച്ചതു ഭാഗ്യമാണ്. വിരാട് കോലി എപ്പോഴും ആക്രമണോൽസുകത കാത്തുസൂക്ഷിച്ച ക്യാപ്റ്റനായിരുന്നു. ഗ്രൗണ്ടിലെ പ്രതികരണങ്ങൾ നോക്കിയാൽ രോഹിത് ശർമ ശാന്തനായി കാണപ്പെടുമെങ്കിലും മത്സരത്തോടടുക്കുമ്പോൾ അദ്ദേഹവും അഗ്രസീവാണ്.’
‘‘സഹകളിക്കാരുമായി എപ്പോഴും സംസാരിക്കുകയും അവരിൽനിന്ന് അഭിപ്രായങ്ങൾ തേടുകയും ചെയ്യുന്ന രോഹിത്തിന്റെ ശൈലി മാതൃകയാണ്. ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തങ്ങൾ ബാറ്റിങ്ങിനെ ബാധിക്കുക പതിവാണ്. ഇവ രണ്ടിനെയും രണ്ടായി കാണാൻ ശ്രമിക്കും’ – ഗിൽ പറഞ്ഞു.
English Summary:








English (US) ·